സ്വാമി വിവേകാനന്ദന്
സാധകന്റെ കണ്ണുതുറപ്പിക്കുന്നവനാകുന്നു ഗുരു. അതുകൊണ്ട് ഗുരുവിനോടു നമുക്കുള്ള ബന്ധം പിതൃപുത്രബന്ധംതന്നെ. ഗുരുവിന്റെ നേര്ക്കു നമ്മുടെ ഹൃദയത്തില്‍ വിശ്വാസവും അനുസരണയും താഴ്മയും ഭക്തിയും ഇല്ലാഞ്ഞാല്‍ ആത്മികപുരോഗതിയുണ്ടാവില്ല. അങ്ങനെയുള്ള ഗുരുശിഷ്യബന്ധം ഉള്ളേടത്തേ അദ്ധ്യാത്മപുരുഷന്മാര് വളര്ന്നുവരുന്നുള്ളു എന്നതു ശ്രദ്ധാര്ഹമത്രേ. ആവിധം ബന്ധം പുലര്‍ത്തുവാന്‍ അനാസ്ഥ കാണിക്കുന്ന രാജ്യങ്ങളില്‍ മതാചാര്യന് വെറും പ്രാസംഗികന് എന്നായിട്ടുണ്ട്: ആചാര്യന് തനിക്കവകാശപ്പെട്ട അഞ്ചു ഡോളര്‍ കയ്യില്‍ കിട്ടുവാന്‍ കാക്കുന്നു. ശിഷ്യന് ആചാര്യന്റെ വാക്കുകള്കൊണ്ടു തന്റെ തലച്ചോറു നിറപ്പാന്‍ പ്രതീക്ഷിക്കുന്നു. ഇത്രയും കഴിഞ്ഞ് അവര്‍ താന്താങ്ങളുടെ വഴിക്കുപോകുന്നു. ഈ സ്ഥിതിയില്‍ അദ്ധ്യാത്മത എന്നുള്ളത് മിക്കവാറും അജ്ഞാതമായ ഒരു വസ്തുവായിരിക്കുന്നു. അതു സംക്രമിപ്പിച്ചുകൊടുപ്പാനോ കൈക്കൊള്ളുവാനോ ആരുമില്ല. അവര്ക്കു മതം ഒരു വ്യാപാരവസ്തു. അതു ഡോളര്‍ കൊടുത്താല്‍ കിട്ടുമെന്നാണ് അവരുടെ വിചാരം. അത് അത്ര ലഘുവായി കിട്ടാന്‍ ഭഗവാന് അനുഗ്രഹിച്ചിരുന്നെങ്കില്‍! പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതു സാദ്ധ്യമല്ല.
അത്യുത്കൃഷ്ടമായ ജ്ഞാനവും വിജ്ഞാനവുമാകുന്നു ആത്മജ്ഞാനം. അതു പണം കൊടുത്തു വാങ്ങാവുന്നതല്ല. ഗ്രന്ഥങ്ങളില്നിന്നു പഠിക്കാവുന്നതല്ല. ലോകത്തിന്റെ എല്ലാ മൂലകളിലും നിങ്ങള്ക്കു തലയിട്ടുനോക്കാം: ഹിമാലയനിരകളിലും നീളെ തിരഞ്ഞുനോക്കാം: ആല്പ്സ് - കോക്കസസ്പര്വ്വതങ്ങളിലും കിണഞ്ഞുനോക്കാം: സമുദ്രത്തിന്നടിയില്‍ ചുഴിഞ്ഞുനോക്കാം: തിബത്ത് പീഠഭൂമിയിലും ഗോപിമരുഭൂമിയിലും ഒട്ടൊഴിയാതെ നോക്കാം. എന്നാലും അതു കൈക്കൊള്‍വാന്‍ നിങ്ങളുടെ ഹൃദയം യോഗ്യമാവുകയും നിങ്ങള്ക്കുള്ള ഗുരു വന്നെത്തുകയും ചെയ്യുന്നതുവരെ അതു നിങ്ങള്ക്കു ലഭിക്കുന്നതല്ല. ഈശ്വരനിയുക്തനായ ഗുരു വന്നുചേരുമ്പോള്‍ അദ്ദേഹത്തെ ശിശുസഹജമായ വിശ്വാസത്തോടും സരളതയോടുംകൂടി പരിചരിക്കുക, അദ്ദേഹത്തിന്റെ പ്രഭാവത്തിലെക്കു നിങ്ങളുടെ ഹൃദയം തുറന്നേ വെയ്ക്കുക, ഈശ്വരന് അദ്ദേഹത്തില്‍ പ്രത്യക്ഷനായിരിക്കുന്നു എന്നു ദര്ശിക്കയും ചെയ്ക. ആവിധം പ്രേമബഹുമാനഭാവത്തില് സത്യം അന്വേഷിച്ചു ചെല്ലുന്നവര്‍ക്ക് ‘സത്യം, ശിവം, സുന്ദരം’ എന്നതിന്റെ പരമാശ്ചര്യതത്ത്വങ്ങള് സത്യസ്വരൂപനായ പരമേശ്വരന് പ്രത്യക്ഷമാക്കിക്കൊടുക്കും.
[വിവേകാനന്ദ സാഹിത്യ സര്വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 5 ഗുരുശിഷ്യന്മാര്ക്ക് വേണ്ടുന്ന യോഗ്യതകള്‍. പേജ് 441-444]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ