സദ്ഗുരു - ജീവിത യാഥാർത്ഥ്യങ്ങൾ...ഗുരുസ്മരണ പ്രാണയോഗക്രിയ അനുഭവക്കുറിപ്പുകൾ

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

ഈശ്വരനിലേക്കുള്ള മാർഗം


സദ്ഗുരു ശ്രീ യോഗാനന്ദ ശ്രീരാജ് അനേക വർഷത്തെ കഠിനാദ്ധ്വാനത്തിലൂടെ വികസിപ്പിച്ചെടുത്ത ധ്യാനമാർഗമാണ്‌ പ്രാണയോഗക്രിയ. മനസ്സിന്‌ ശാന്തിയും സന്തോഷവും പകർന്നു തരുന്ന, ശ്വാസത്തെ പിന്തുടർന്ന്‌ ശ്വാസം മാത്രം ആയിത്തീരുന്ന അനുഭൂതിദായകമായ ധ്യാനമാർഗമാണ്‌ പ്രാണയോഗക്രിയ. ലാളിത്യമാണ്‌ അതിന്റെ മുഖമുദ്ര. നെറുകയിൽ നിന്നും കാല്പ്പാദം വരെ ഒഴുകിയിറങ്ങുന്ന വിവരണാതീതമായ അനുഭവങ്ങളെ പ്രദാനം ചെയ്യുന്ന ചൈതന്യത്തിന്റെ നിലയ്ക്കാത്ത ധാരയാണ്‌  പ്രാണയോഗക്രിയയുടെ കരുത്തും കാതലും.
ശരീരവും ശ്വാസവും ഒന്നായിത്തീരുക വഴി മനസ്സും ശരീരവും ആത്മാവും ശുദ്ധീകരിക്കപ്പെടുന്നു. മനസ്സിലെ അന്തഃക്ഷോഭങ്ങൾ കെട്ടടങ്ങുന്നു. ആകുലതകളും സമ്മർദ്ദങ്ങളും അലിഞ്ഞഞ്ഞലിഞ്ഞ്‌ ഇല്ലാതാകുന്നു. ടെൻഷൻ ഇല്ലാതാകുന്നതോടെ ഏതു പ്രതിസന്ധിയിലും സമചിത്തതയോടെ പെരുമാറുവാൻ നിങ്ങൾക്കു കഴിയുന്നു. പ്രശ്നങ്ങളിൽ വീണുപോകാതിരിക്കുമ്പോൾ പ്രശ്നപരിഹാരം എളുപ്പത്തിൽ സാധിക്കുന്നു. ഭയം നിങ്ങളെ വിട്ടൊഴിയുന്നു. ആധിയാണ്‌ എല്ലാ വ്യാധികൾക്കും മൂലകാരണം. ആധി ഇല്ലാതാകുന്നതോടെ രോഗങ്ങൾക്ക്‌ ശമനമുണ്ടാകുന്നു.
ഗുരുവിന്റെ അനുഗ്രഹത്താലും തപഃശക്തിയാലും നിങ്ങളിലൂടെ പ്രവഹിക്കുന്ന ചൈതന്യധാര ശരീരത്തിലെ ഊർജ്ജ ചക്രങ്ങളെ ശുദ്ധീകരിക്കുന്നു.ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച്‌ ഹോർമോണുകളുടെ പ്രവർത്തനത്തെ സമതുലിതമാക്കുന്നു. രോഗബാധിതമായ ശരീരകോശങ്ങളെ ഇല്ലായ്മ ചെയ്ത് പുതിയവ സൃഷ്ടിക്കുന്നു.
വൈദ്യശാസ്ത്രത്തിനോ ആധുനിക സൂക്ഷ്മദർശിനികൾക്കോ ഇതുവരെയും പൂർണ്ണമായും ദ്രുശ്യവേദ്യമാകാത്ത സൂക്ഷ്മശരീരത്തിലൂടെ പ്രപഞ്ച ചൈതന്യധാരയെ കടത്തിവിട്ട്‌ രോഗത്തിന്റെ മൂലകാരണങ്ങളെ വേരോടെ പിഴുതുമാറ്റുന്നു. അങ്ങനെ ശാരീരികമായും മാനസികമായും കരുത്തുറ്റ ശരീരത്തിലെ ഊർജ്ജചക്രങ്ങൾ തുറക്കുകവഴി അതീന്ദ്രിയാനുഭവങ്ങൾ കൈവരുന്നു. പ്രപഞ്ച ചൈതന്യധാരയെ നിയന്ത്രിക്കാനും ലോകനന്മയ്ക്കായി ഉപയോഗിക്കാനുമുള്ള അറിവ്‌ പ്രാണയോഗക്രിയയിലൂടെ ഗുരു പകർന്നു തരുന്നു. അങ്ങനെ, അന്യരുടെ രോഗദുരിതങ്ങളെ ഇല്ലായ്മ ചെയ്യുകവഴി മാനവസേവ മാധവസേവഎന്ന ആപ്തവാക്യം അർത്ഥപൂർണ്ണമാകുന്നു. ഈശ്വരൻ നമ്മളിലേക്ക്‌, കാന്തം ഇരുമ്പിനെയെന്നപോലെ ആകർഷിക്കപ്പെടുന്നു. അങ്ങനെ പ്രാണയോഗക്രിയ ഓരോ മാനവനും യോഗശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യമായ ചിന്തകളടങ്ങിയ മനസ്സ്
 പ്രദാനം ചെയ്യുക വഴി മുക്തിയിലേക്കും ലയത്തിലേക്കും എത്തിക്കുന്നു-പൂർണ്ണ സ്വാതന്ത്ര്യത്തോടെ പൂർണ്ണ സന്തോഷത്തോടെയുള്ള ജീവിതത്തിലേക്ക്!!


Read More »

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

ജനകമഹാരാജാവും യാജ്ഞവല്‍ക്യമഹര്‍ഷിയും


ജനകമഹാരാജാവും യാജ്ഞവല്‍ക്യമഹര്‍ഷിയും

വിദേഹാധിപനായ ജനകമഹാരാജാവ് ജ്ഞാനികള്‍ക്കിടയില്‍ വെച്ച് മഹാജ്ഞാനിയായി പരക്കെ അറിയപ്പെടുന്ന കാലം. അദ്ദേഹം ആത്മസാക്ഷാത്‍കാരം സിദ്ധിച്ചവനെങ്കിലും ലോകത്തില്‍ മഹാരാജാവെന്ന നിലയില്‍ വ്യവഹരിച്ചു പോന്നു. എന്നാല്‍ ആ വ്യവഹാരങ്ങളെന്നും ആന്തരികമായി അദ്ദേഹത്തെ ബാധിച്ചിരുന്നില്ല.
അക്കാലത്ത് വിവിധ രാജസഭകളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുകയും വേദശാസ്ത്ര ചര്‍ച്ചകളിലൂടെ ആരെയും പരാജയപ്പെടുത്തുകയും ചെയ്തിരുന്ന അതുല്യ പ്രതിഭാസമായിരുന്നു മഹര്‍ഷി യാ‍‍ജ്ഞവല്ക്യന്‍.
ഒരിക്കല്‍ ജനകമഹാരാജാവ് സ്വന്തം രാജ്യസഭയില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാജ്യം സമ്പദ്സമൃദ്ധമാണ്. എല്ലാം തികച്ചും ധാര്‍മ്മികമായി പരിപാലിക്കപ്പെട്ടു പോകുന്നു. പ്രജകള്‍ക്ക് എല്ലാത്തരത്തിലും ക്ഷേമം തന്നെ. അവര്‍ സ്വമേധയാ സത്യധര്‍മ്മങ്ങളെ അനുഷ്ഠിച്ചു പോരുന്നവരാണ്. ഇതെല്ലാം നിമിത്തം ജനകമഹാരാജാവിന്റെ രാജസഭയില്‍ ആവലാതികളും പരാതികളും കലാസാഹിത്യ പ്രകടനങ്ങളുമൊക്കെ നടക്കുന്നുണ്ടാകും.
പണ്ഡിതന്മാരുടേയും ജ്ഞാനികളുടെയും ഋഷീശ്വരന്മാരു‍ടേയും സാന്നിദ്ധ്യം ജനകമഹാരാജാവിന്റെ സമീപം എപ്പോഴും ഉണ്ടാകാറുണ്ട്. സഭയില്‍ എപ്പോഴും വേദശാസ്ത്ര ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ സാധാരണ പ്രജകള്‍ക്ക് ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടാകാം. രാജാവിനെ മുഖം കാണിക്കാനും വിവരങ്ങള്‍ ഉണര്‍ത്തിക്കാനും ജനങ്ങള്‍ക്ക് അവസരം കുറഞ്ഞുവെന്നു വരാം. ഈ പ്രശ്നം പരിഹരിക്കുന്നതിന് രാജാവ് ചില പ്രത്യേകസഭകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ സഭയിലും ഓരോ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മന്ത്രിമാര്‍ ഏറ്റെടുക്കും.
പ്രത്യേകിച്ച് വിശേഷങ്ങളോ തിരക്കുകളോ ഒന്നുമില്ലാത്ത് ഒരു ദിവസമായിരുന്നു അന്ന്. രണ്ടു ദ്വാരപാലകന്മാരെത്തി ജനകമഹാരാജാവിന്റെ മുന്നില്‍ വണങ്ങിനിന്നു.
പ്രഭോ! യാജ്ഞവല്ക്യമഹര്‍ഷി കൊട്ടാരവാതില്ക്കലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. സന്ദേശവാഹകന്മാര്‍ വിവരം അറിയിച്ചു.
ഹായ്! ഉത്തമം. ഉത്തമം. സ്തുതിഗീതങ്ങള്‍ പാടി അദ്ദേഹത്തെ ഈ രാജസഭയിലേയ്ക്കു തന്നെ ആനയിച്ചാലും. ഈ സുദിനം നമുക്ക് ധന്യധന്യമായി. ജനകന്‍ സിംഹാസനത്തില്‍ നിന്നെഴുന്നേറ്റ് സഭാതലത്തിലേയ്ക്കിറങ്ങിനിന്നു.
പ്രശാന്തചിത്തനും ജിതേന്ദ്രിയനും ആത്മജ്ഞാനത്താല്‍ പ്രശോഭിതനുമായ യാജ്ഞവല്ക്യന്‍ അവിടേയ്ക്ക് കടന്നുവന്നു.
ഓം. ഓം. ഓം. ചക്രവര്‍ത്തിമാരില്‍ മഹാചക്രവര്‍ത്തിയും ജ്ഞാനികളില്‍ മഹാ‍ജ്ഞാനിയുമായ വിദേഹാധിപതി ജനകമഹാരാജാവിന് മംഗളം ഭവിക്കട്ടെ! യാജ്ഞവല്ക്യന്‍ സന്തോഷപൂര്‍വ്വം ഉറക്കെ ചിരിച്ചുകൊണ്ട് മംഗളങ്ങള്‍ നേര്‍ന്നു.
അതുല്യനായ ആത്മതേജസ്സിനു മുമ്പില്‍ ഗൃഹസ്ഥാശ്രമിയായ അടിയന്റെ വിനീത പ്രണാമങ്ങള്‍. അനുഗ്രഹിച്ചാലും. ആശിര്‍വദിച്ചാലും. ഈ വിദേഹരാജ്യം അങ്ങയെ ഏതുവിധമാണ് ഉപചരിക്കേണ്ടത് എന്ന് കല്പിച്ചാലും.
അര്‍ഘ്യപാദ്യാദി ഉപചാരങ്ങളൊന്നുമില്ലാതെ തന്നെ ജനകമഹാരാജാവിന്റെ സന്നിതിയില്‍ നാം സന്തുഷ്ടനാണ്.
അത് അങ്ങയുടെ മഹത്വവും വിനയവും കൊണ്ട് പറയുന്നതാണ്.
കേവലം നാം മാത്രമല്ല. ജനകമഹാരാജാവിന്റെ അറിവിനെക്കുറിച്ച് ലോകരെല്ലാം വാഴ്ത്തുന്നുണ്ട്. അതു കേള്‍ക്കുമ്പോള്‍ ആനന്ദമുണ്ടാകുന്നു.
സാക്ഷാത്ക്കാരം സിദ്ധിച്ച അങ്ങ് സദാ ആനന്ദസ്വരൂപന്‍ തന്നെയാണല്ലോ.
ആ ആനന്ദത്തില്‍ നിന്ന് അങ്ങും ഒട്ടും ഭിന്നനല്ലന്നറിഞ്ഞാലും! യാജ്ഞവല്ക്യന്‍ സന്തോഷത്തോടെ പറഞ്ഞു.
ജനകമഹാരാജാവ് അതിഥിയെ ഉപചാര പൂര്‍വ്വം സ്വീകരിച്ചിരുത്തി. അതിനുമുമ്പൊരിക്കല്‍ അവിടെവച്ചു നടന്ന ബ്രഹ്മനിഷ്ഠാ പരീക്ഷണത്തെക്കുറിച്ച് ജനകന്‍ ഓര്‍മപ്പെടുത്തി. അതു കേട്ട് യാജ്ഞവല്ക്യന്‍ ചെറുതായൊന്നു പുഞ്ചിരിച്ചു. അവര്‍ ഏറെനേരം കുശലപ്രശ്നങ്ങള്‍ നടത്തി. ഒടുക്കം രാജാവ് ചോദിച്ചു: ആകട്ടെ, ഒന്നു ചോദിക്കട്ടെ. വിശേഷങ്ങളൊട്ടും തന്നെ ഇല്ലാത്ത ഈ സമയത്ത് അങ്ങ് ഇവിടെ എത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ശാസ്ത്രസംവാദങ്ങളും പാണ്ഡിത്യമത്സരങ്ങളും നടക്കുന്ന മഹാസദസ്സുകളില്‍ മാത്രം ഇടിമിന്നല്‍പ്പിണരുപോലെ കാണപ്പെടുന്നതാണ് അങ്ങാകുന്ന ദിവ്യജ്യോതിസ്സ് ! ഇന്നിപ്പോള്‍ ഇവയൊന്നുമില്ല. പിന്നെ എന്തിനായിട്ടാണ് അങ്ങു വന്നത്? പണ്ട് നടന്നതുപോലെ പശുക്കളെ ആഗ്രഹിച്ചിട്ടോ ? അതോ, സൂക്ഷ്മവസ്തു നിര്‍ണ്ണയത്തിനുള്ള എന്തെങ്കിലും പ്രശ്നങ്ങളും സംവാദങ്ങളും ആഗ്രഹിച്ചിട്ടോ? ഇംഗിതം അറിയിച്ചാലും!
ജനകമഹാരാജാവിന്റെ വാക്കുകളില്‍ അല്പം നര്‍മ്മം കൂടി കലര്‍ന്നിരുന്നു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. അതു കേട്ട് ഊറിച്ചിരിച്ചുകൊണ്ട് യാജ്ഞവല്ക്യന്‍ മറുപടി പറഞ്ഞു.
അല്ലയോ രാജാവേ, ഈ സഭയില്‍ വന്നത് ഇന്ന് രണ്ടിനേയും ആഗ്രഹിച്ചുകൊണ്ടുതന്നെ.
യാജ്ഞവല്ക്യന്റെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം, ജനകന്‍ മന്ത്രിമാരെ വിളിച്ചു. യാജ്ഞാവല്ക്യന്റെ ആശ്രമത്തിലേയ്ക്ക് വേണ്ടത്ര നല്ല ഒന്നാംതരം പശുക്കളെ എത്തിക്കുവാന്‍ കല്പിച്ച് ചുമതലപ്പെടുത്തി. അനന്തരം യാജ്ഞവല്ക്യനെ സമീപിച്ച് വിനയാന്വിതനായി അപേക്ഷിച്ചു.
മഹര്‍ഷേ! ഇന്ന് നല്ലൊരു ദിവ്യദിനം എനിക്ക് വീണു കിട്ടിയിരിക്കുകയാണ് അറിവിന്റെ അറിവിന്റെ അവസാന വാക്കായിരുന്ന അങ്ങയില്‍ നിന്ന് എനിക്ക് പ്രത്യേകം ചില പ്രശ്നങ്ങള്‍ക്ക് ഉപദേശം നേടാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ വിദ്യാസാഗരത്തിലെ തെളിനീരാല്‍ എന്നെ അഭിഷിക്തനാക്കിയാലും!
രാജാവേ, അറിയപ്പെടുന്നവരില്‍ വെച്ച് അഗ്രഗണ്യനായ അവിടുന്ന് ആത്മജ്ഞാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായറിയുവാന്‍ ആഗ്രഹിക്കുന്നതില്‍ സന്തോഷം. വിദ്യ ഉപദേശിക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. എന്നാല്‍ ചിലത് വ്യക്തിപരമായി ചോദിക്കട്ടെ! യാജ്ഞവല്ക്യന്റെ അന്വേഷണത്തിന് ജനകന്‍ ഉത്തരം നല്‍കി.
മഹര്‍ഷേ, ശിലീനന്റെ പുത്രനായ ജിത്വാവ്, വാക്കാണ് ആത്മാവെന്ന് എനിക്കു പറഞ്ഞു തന്നിട്ടുണ്ട്.
അതുശരി. മാതാവിനാലും പിതാവിനാലും ആചാര്യനാലും അനുശാസിക്കപ്പെട്ടിട്ടുള്ളവന്‍ എങ്ങനെ പറയുമോ, അപ്രകാരം തന്നെയാണ് ജിത്വാവ് വാക്കാകുന്ന ബ്രഹ്മത്തെക്കുറിച്ച് താങ്കള്‍ക്ക് പറഞ്ഞു തന്നിട്ടുള്ളത്. അവന്‍ വാക്കാണ് ബ്രഹ്മമെന്ന് പറയുന്നു. എന്നാല്‍, സംസാരശേഷി നഷ്ടപ്പെട്ടവന്റെ അവസ്ഥ എന്താണ് എന്നു പറഞ്ഞു തന്നിട്ടുണ്ടോ? എന്താണ് ബ്രഹ്മം? എന്താണ് ബ്രഹ്മത്തിന്റെ പൂര്‍ണ്ണശരീരം? അത് എന്തില്‍ പ്രതിഷ്ഠിതമാണ്? ഇതൊക്കെ ജിത്വാവ് പറഞ്ഞുതന്നതായി ഓര്‍മ്മയുണ്ടോ? എന്നിങ്ങനെയുള്ള യാജ്ഞവല്ക്യന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ജനകന്‍ വിഷമിച്ചു. അദ്ദേഹത്തിന് ആചാര്യനായ ജിത്വാവില്‍ നിന്ന് ആത്മാവിനെക്കുറിച്ച് പൂര്‍ണ്ണമായി ഉപദേശം ലഭിച്ചിരുന്നില്ല.
ഇല്ല. അതൊന്നും എനിക്ക് പറഞ്ഞു തന്നിട്ടില്ല. ജനകന്‍ സമ്മതിച്ചു.
എങ്കില്‍ , അല്ലയോ മഹാനായ സമ്രാട്ടേ, അങ്ങ് അറിയുന്ന ബ്രഹ്മം ഒരു കാലു മാത്രമുള്ളതാണല്ലോ! ആത്മാവിന്റെ ബാക്കി ശരീരഭാഗം കൂടി അറിയാന്‍ താങ്കള്‍ക്ക് അവശേഷിക്കുന്നുണ്ട്. യാജ്ഞവല്ക്യന്‍ ജനകനെ നോക്കി മന്ദമായി ഒന്നു ചിരിച്ചു. താന്‍ വളരെ ചെറുതാകുന്നതുപോലെ ജനകനുതോന്നി.
ഒരുവനെ ബാല്യത്തില്‍ മാതാവും പിന്നീട് ഉപനയനം വരെ പിതാവും ഉപനയത്തിനുശേഷം ഗുരുവുമാണ് അനുശാസിക്കുന്നത്. ഇങ്ങനെ ക്രമത്തില്‍ പൂര്‍ണ്ണമായി അനുശാസനം നേടിയിട്ടുള്ളവന് ഒരിക്കലും ശാസ്ത്രങ്ങളിലും പ്രമാണങ്ങളിലും തെറ്റുകയില്ല. വാഗ്ദേവത ബ്രഹ്മമാണെന്ന് ജിത്വാവ് ഉപദേശിക്കുന്നുണ്ട്. എങ്കിലും വാഗ്ദേവതയെ ആത്മാവായി ഉപാസിക്കേണ്ട വിധം ജിത്വാവ് വെളിവാക്കിയിട്ടില്ല. ഉപാസനയുടെ അഭാവത്തില്‍ ജനകനിലെ അറിവ് അപൂര്‍ണ്ണമാണെന്ന് യാജ്ഞവല്ക്യന്‍ മനസ്സിലാക്കി.
ജനകന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് യാജ്ഞവല്ക്യനോട് അടുത്തു വന്നു. ഭക്തിപൂര്‍വ്വം യാജ്ഞവല്ക്യനെ സാഷ്ടാംഗം നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു. വളരെ ശാന്തനായി കൈകള്‍ കൂപ്പിക്കൊണ്ട് അപേക്ഷിച്ചു.
മഹാമുനേ, അറിവില്‍ അങ്ങേയ്ക്കു തുല്യനായി മറ്റൊരാളെക്കുറിച്ച് അടിയന്‍ കേട്ടിട്ടില്ല. അങ്ങ് എല്ലാം അറിയുന്നു. വാക്ചാതുര്യത്തിലും പാണ്ഡിത്യത്തിലും സ്ഥൂലമായ ബാഹ്യലോകത്തെ വിറകൊള്ളിക്കുന്നവനാണ് അങ്ങ്. പലതവണ ഞാനത് നേരിട്ട് കണ്ടിട്ടുണ്ട്. ഈ സഭയില്‍ പോലും അതിനുള്ള ഭാഗ്യം സിദ്ധിച്ചു. അതുപോലെ അതിസൂക്ഷ്മമായ ആത്മജ്ഞാനം കൊണ്ട് ആരിലും അനുഭൂതി നിറയ്ക്കുവാനുള്ള ശേഷിയും അങ്ങയിലുണ്ട്. എല്ലാം അറിയാവുന്ന അങ്ങുതന്നെ ഇന്ന് എനിക്കെല്ലാം ഉപദേശിച്ചു തരണം.
ജനകന്റെ അഭ്യര്‍ത്ഥന മാനിക്കപ്പെട്ടു. യാജ്ഞവല്ക്യന്‍ ഓരോന്നായി ഉപദേശിച്ചു തുടങ്ങി.
വാക്കാകുന്ന ആത്മാവിനെ ഉപാസിക്കുവാന്‍ ജിത്വാവ് താങ്കളോട് പറഞ്ഞല്ലോ. സത്യത്തില്‍ വാക്ക്, ശരീരത്തിലെ ഒരു ഇന്ദ്രിയമാണ്. അതേ സമയം ആത്മാവിന്റെ വാക്കാകുന്ന ശരീരം ഈ ഇന്ദ്രിയം തന്നെയാണുതാനും. ആകാശമാണ് ഇതിന് പ്രതിഷ്ഠയായിരിക്കുന്നത്. പ്രജ്ഞ എന്നു കരുതി ഈ വാക്കാകുന്ന ബ്രഹ്മത്തെ ഉപാസിക്കാന്‍ പഠിക്കണം. മനസ്സിലായോ?
സംശയമുണ്ട്. പ്രജ്ഞ എന്നാല്‍ എന്താണ്?
ഏയ്! ഇങ്ങനെ നിസ്സാരമായി സംശയിക്കരുത്. പറയുന്നതില്‍ വിചാരം ചെയ്യണം. അതിസൂക്ഷ്മമായ വിചാരം കൊണ്ട് സംശയം തീരെ നശിക്കും. പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ ഇക്കാര്യം സാധിക്കുകയില്ല. എങ്കിലും വിചാരത്തിനുവേണ്ടി പറയാം.
സാമ്രാട്ടേ, പ്രജ്ഞയെന്നു പറഞ്ഞാല്‍ അത് വാക്കുതന്നെയാകുന്നു. വാക്കുകളിലൂടെയാണ് നാം അധികവും അറിയുന്നത്. ബന്ധുമിത്രാദികള്‍ക്കിടയില്‍ അറിവായി നിറയുന്നത് മിക്കവാറും വാക്കുകളാണ്. വാക്കിന്റെ പ്രയോഗം ജീവിതത്തില്‍ വളരെയധികമാണെന്ന് അറിയാമല്ലോ. ഋഗ്വേദവും യജൂര്‍വ്വേദവും സാമവേദവും അഥര്‍വ്വവേദവും വാക്കുകളായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഒരു വിദ്യ, ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ വാക്കുകളുടെ പ്രയോഗം അത്യാവശ്യമാണ്. ഇതിഹാസവും പുരാണങ്ങളും വിദ്യകളും ഉപനിഷത്തുകളും സൂക്തങ്ങളും സൂത്രങ്ങളും വ്യാഖ്യാനങ്ങളും എല്ലാം വാക്കിനെ ആശ്രയിച്ചിരിക്കും. ഇവയെല്ലാം അറിയപ്പെടുന്നത് ലോകത്തില്‍ വാക്കുകളിലൂടെയായിരിക്കും.
വാക്ക് എന്നാല്‍ വാഗ്ദേവതയാണ്. വഗ്ദേവത ശുദ്ധയും പുണ്യവതിയുമാണ്. യാഗം, ഹോമം, അന്നദാനം, ജലദാനം തുടങ്ങിയവയെല്ലാം കൊണ്ട് പലവിധത്തില്‍ പുണ്യമുണ്ടാകാം. ഈ യാഗഹോമാദികളിലെല്ലാം വാക്ക് ഒരു പ്രധാന സംഗതി തന്നെ. അതിനാല്‍ എല്ലാപുണ്യത്തിലും വാക്കുണ്ട്. ഈ ജന്മവും അടുത്ത ജന്മവും എല്ലാ ഭൂതങ്ങളും നാമരൂപങ്ങളും വാക്കുകൊണ്ടാണല്ലോ രാജാവേ, അറിയപ്പെടുന്നത്. അതുകൊണ്ട് വാക്കുതന്നെയാണ് പരബ്രഹ്മം. പ്രജ്ഞ എന്ന നിലയ‌ില്‍ വാഗ്ദേവതയെ ബ്രഹ്മമായിട്ട് ഉപാസിക്കാവുന്നതാണ് ഇതറിഞ്ഞ ബ്രഹ്മത്തെ ഉപാസിക്കുന്നവനെ വാഗ്ദേവത കൈവെടിയുകയില്ല. എല്ലാ ഭൂതങ്ങളും അവനുവേണ്ടി സന്തോഷത്തെ ചെയ്യും. അവന്‍ ദേവനായിത്തീരും.
യാജ്ഞവല്ക്യന്റെ ഈ വിധത്തിലുള്ള ഉപദേശങ്ങള്‍ കേട്ട് ജനകമഹാരാജാവ് സന്തുഷ്ടനായിത്തീര്‍ന്നു. ഈ മഹത്തായ ഉപദേശത്തിന് ഒരു പാരിതോഷികം നല്‍കണമെന്ന് ജനകന്‍ വിചാരിച്ചു. ഉടനെ അത് വാഗ്ദാനം ചെയ്തു.
അങ്ങയ്ക്ക് ആനയെപ്പോലുള്ള കാളയോടുകൂടി ആയിരം പശുക്കളെ ഞാന്‍ തരുന്നുണ്ട്.
ആവശ്യമില്ല. സാമ്രാട്ടേ, നിങ്ങളിപ്പോള്‍ എന്റെ ശിക്ഷണത്തിലാണ്. ശിഷ്യനെ ശാസിച്ച് കൃതാര്‍ത്ഥനാക്കാതെ ശിഷ്യനില്‍നിന്ന് ധനം സ്വീകരിക്കാന്‍ പാടില്ല. ഇതെന്റെ പിതാവിന്റെ വിചാരമാണ്.
ശരി അവിടുത്തെ ഹിതം പോലെ എല്ലാം നടക്കട്ടെ. ഞാനിപ്പോള്‍ അങ്ങയുടെ ശിഷ്യനാണ്. ഗുരുസ്ഥാനത്ത് നിന്ന് അവിടുന്ന് ഉപദേശിച്ചാലും.
തങ്ങള്‍ക്ക് വേറെ ആരെല്ലാം ആചാര്യന്മാരുണ്ട്. അവര്‍ എന്താണോ ഉപദേശമായി തന്നിട്ടുള്ളത്. അതെല്ലാം ഇപ്പോള്‍ എനിക്കു കേള്‍ക്കണം. പറയൂ.. യാജ്ഞവല്ക്യന്‍ നിര്‍ബന്ധിച്ചു.
ജനകമഹാരാജാവ് പല കാലങ്ങളിലായി ധാരാളം ആചാര്യന്മാരില്‍ നിന്ന് ഉപദേശം സ്വീകരിച്ചിരുന്നു. പലരും പല രീതിയിലാണ് ജനകന് ഉപദേശിച്ചു കൊടുത്തിരുന്നത്. അവര്‍ ഓരോരുത്തരും എന്താണ് ഉപദേശിച്ചതെന്ന് യാജ്ഞവല്ക്യന്‍ ജനകനില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചു.
ജനകമഹാരാജാവ് തന്റെ പൂര്‍വ്വ ആചാര്യന്മാരെ സംബന്ധിച്ച വിവരവും അവര്‍ പറഞ്ഞു കൊടുത്തിരുന്ന ഉപദേശങ്ങളും തുറന്നു പറ‍ഞ്ഞു.
ശുല്ബന്റെ പുത്രനായ ഉദങ്കന്‍ എന്ന ആചാര്യന്‍ പ്രാണനാണ് ബ്രഹ്മം എന്ന് ജനകന് ഉപദേശിച്ചു കൊടുത്തിരുന്നു. വൃഷ്ണന്റെ പുത്രനായ ബര്‍ക്കു എന്ന ആചാര്യനാകട്ടെ ചക്ഷുസ്സാണ് ബ്രഹ്മം എന്ന് പറഞ്ഞു കൊടുത്തിരുന്നു. നാലാമത്തെ ആചാര്യന്‍, ഭരദ്വാജന്റെ പുത്രനായ ഗര്‍ദ്ദഭീവിപീതന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഉപദേശത്തില്‍ ശ്രോത്രം ആയിരുന്നു ബ്രഹ്മമായി കണക്കാക്കപ്പെട്ടിരിക്കുന്നത്. അഞ്ചാമത്തെ ആചാര്യന്‍ പേരുകേട്ട വ്യക്തിയായിരുന്നു. ജബാലയുടെ പുത്രനായ സത്യകാമന്‍. വിദേഹരാജ്യത്ത്, അദ്ദേഹം അതിഥിയായി വസിക്കുകയുണ്ടായി. ജിജ്ഞാസുവായ ജനകന്‍ പലതും സത്യകാമനില്‍ നിന്ന് അഭ്യസിക്കുകയുണ്ടായി. മനസ്സാണ് ബ്രഹ്മം എന്നായിരുന്നു സത്യകാമന്‍ നല്കിയ ഉപദേശം.
ശകലന്റെ പുത്രനായ വിദഗ്ദ്ധന്‍ എന്ന ആചാര്യന്‍ ഹൃദയമാണ് ബ്രഹ്മമെന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നു.
എന്നാല്‍ ഈ ആചാര്യന്മാരില്‍ ആരും തന്നെ അപ്പോള്‍ ആത്മജ്ഞാനികള്‍ ആയിരുന്നില്ല. ആത്മാവിനെക്കുറിച്ച് അനുഭവജ്ഞാനമില്ലാത്തവരായിരുന്നു അവര്‍.അതിനാല്‍ അവരുടെ ഉപദേശങ്ങള്‍ അപ്പോള്‍ പൂര്‍ണ്ണമായിരുന്നില്ല. കേവലങ്ങളായ ഇന്ദ്രിയങ്ങളെ ബ്രഹ്മമെന്ന് അവര്‍ കരുതി. ആ ഇന്ദ്രിയങ്ങളുടെ അഭാവത്തില്‍ ശരീരത്തിന് എന്തു സംഭവിക്കും? എങ്ങനെയാണ് ആ ഇന്ദ്രിയങ്ങള്‍ ആത്മാവായി ബന്ധപ്പെട്ടിരിക്കുന്നത്. ഇവ ഏതൊന്നില്‍ പ്രതിഷ്ഠിതമാണ്. ബ്രഹ്മത്തിന്റെ സ്വരൂപം എന്ത്? എങ്ങനെ ഉപാസിക്കണം? തുടങ്ങിയ കാര്യങ്ങള്‍ അവരാരും പറഞ്ഞു കൊടുത്തിരുന്നില്ല. യാജ്ഞവല്ക്യന്‍ അതിനെക്കുറിച്ച് പ്രത്യേകം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓരോ തവണയും ചോദിച്ചു.
എനിക്ക് പറഞ്ഞുതന്നിട്ടില്ല എന്നായിരുന്നു എപ്പോഴും ജനകന്റെ മറുപടി.
അതുകേള്‍ക്കുമ്പോള്‍ അല്ലയോ സമ്രാട്ടേ, ഈ ബ്രഹ്മം ഒരു കാലു മാത്രമുള്ളതാണല്ലോ! എന്ന് യാജ്ഞവല്ക്യനോട് അപേക്ഷിക്കും.
മറ്റ് ആചാര്യന്മാരില്‍ ഉപദേശിക്കപ്പെട്ട വാക്ക് , പ്രാണന്‍, ചുക്ഷുസ്, ശ്രോത്രം, മനസ്സ്, ഹൃദയം എന്നിവയെ ആസ്പദമാക്കി പൂര്‍ണ്ണ അറിവ് യാജ്ഞവല്ക്യന്‍ പറഞ്ഞുകൊടുത്തു. ഓരോന്നിനേക്കുറിച്ചും വിശദീകരിച്ചു കേള്‍പ്പിച്ചു കഴിയുമ്പോള്‍ ജനകമഹാരാജാവ് സന്തുഷ്ടനായിത്തീരും. ആവേശപൂര്‍വ്വം പാരിതോഷികം പ്രഖ്യാപിക്കും.
ആനയെപ്പോലുളള കാതുകളോടുകൂടിയ ആയിരം പശുക്കളെ ഞാന്‍ അങ്ങേയ്ക്കു തരുന്നുണ്ട്.
മന്ദഹാസത്തോടെ യാജ്ഞവല്ക്യന്‍ ഓരോ തവണയും ആ വാഗ്ദാനം നിരസിച്ചു കൊണ്ടിരുന്നു.
ശിഷ്യനെ ഉപദേശിച്ച് കൃതാര്‍ത്ഥനാക്കാതെ ശിഷ്യനില്‍ നിന്ന് ധനം സ്വീകരിക്കാന്‍ പാടില്ല എന്ന് എന്റെ പിതാവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്ന് യാജ്ഞവല്ക്യന്‍ പറയും.
സ്ഥൂലവും ബാഹ്യവുമായ അറിവുകളില്‍ നിന്ന് ജനകനെ ഉപദേശിച്ച് അതിസൂക്ഷ്മമായ അറിവിന്റെ അഗാധതയില്‍ യാജ്ഞവല്ക്യന്‍ എത്തിച്ചു.
വാഗാദി ഇന്ദ്രിയങ്ങള്‍ മുതല്‍ ഹിരണ്യഗര്‍ഭാവസ്ഥവരെ സവിസ്തരം അനുശാസിക്കപ്പെട്ടു. ബ്രഹ്മനിഷ്ഠയെ സംബന്ധിക്കുന്ന അതിസൂക്ഷ്മമായ വിചാരണശേഷി ജനകമഹാരാജാവിനുണ്ടായി. അദ്ദേഹം മൗനമായിരുന്ന് എല്ലാം മനനം ചെയ്തു. യാജ്ഞവല്ക്യനില്‍ നിന്ന് ശ്രവിച്ചതെല്ലാം അദ്ദേഹത്തിന് മനനത്തില്‍ ബോധ്യമായി.
ജനകന്‍ സാവധാനം തന്റെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. ഭക്തിയോടെ യാജ്ഞവല്ക്യന്റെ അടുത്തു ചെന്നു. വിനയാന്വിതനായി നമസ്ക്കരിച്ചു.
പ്രഭോ! അവിടുന്ന് എനിക്ക് ഗുരുവാണ്. നമസ്ക്കാരം എന്നെ അനുശാസിച്ചാലും.
യാജ്ഞവല്ക്യനിലുള്ള അറിവിന്റെ അപാരത ജനകനെ വിസ്മയിപ്പിച്ചു. എല്ലാവിശേഷങ്ങളോടും കൂടിയ ബ്രഹ്മത്തെപ്പറ്റിസമഗ്രമായ ജ്ഞാനം നേടിയ മഹാനാണ് യാജ്ഞവല്ക്യനെന്ന് ജനകനു ബോധ്യമായി. ഇത്രയധികം യാജ്ഞവല്ക്യനെ അടുത്ത് മനസ്സിലാക്കുവാന്‍ മുമ്പൊരിക്കലും കഴിഞ്ഞിരുന്നില്ല. പണ്ഡിതന്‍, മഹാജ്ഞാനി, സമര്‍ത്ഥനായ വാഗ്മി, ത്രീവ്രവിരക്തന്‍, പരമാചാര്യന്‍ എന്നിങ്ങനെ പലനിലയില്‍ സര്‍വ്വാരാധ്യനാണ് യാജ്ഞവല്ക്യനെന്ന് അറിഞ്ഞിരുന്നു. രാജസഭകളില്‍ വെച്ച് ധാരാളം സൗഹൃദം പുലര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ ജീവന്‍മുക്തനും ആത്മാനുഭൂതിയില്‍ ലയിച്ചിരിക്കുന്നവനുമായ ഒരു പുണ്യാത്മാവായ മഹാഋഷീശ്വരനാണ് യാജ്ഞവല്ക്യനെന്ന അനുഭവം ആദ്യമായുണ്ടാകുകയാണ്.
വിദേഹരാജ്യത്തിന്റെ അധിപനും അതേസമയം മഹാചാര്യനുമായി ജനകന്‍ സര്‍വ്വരാലും ആദരിക്കപ്പെടുന്നവനാണ്. എന്നാല്‍ താന്‍ യാജ്ഞവല്ക്യനു മുമ്പില്‍‍ എത്രയോ നിസ്സാരനാണെന്ന് ജനകനുതോന്നി. രാജാവെന്നും ആചാര്യനെന്നുമുള്ള തന്റെ ഭാവം പൂര്‍ണ്ണമായും വെടിഞ്ഞ് യാജ്ഞവല്ക്യനു മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.
അവര്‍ ഗുരുശിഷ്യന്മാരായി.
ജനകനൊരു പര്‍ണ്ണശാല ചമച്ചു. അതില്‍ ഇരുവരും ഇരുന്നു. രാജകീയ വേഷങ്ങളെല്ലാം അഴിച്ചുമാറ്റി ശുഭവസ്ത്രധാരിയായി സമിത്പാണിയായി ജനകന്‍ പ്രവേശിച്ചു ഗുരു സ്ഥാനം വഹിച്ചുകൊണ്ട് യാജ്ഞവലക്യന്‍ ഉപദേശിച്ചു.
ഒരുവന് വളരെദൂരം ഒരു വഴി പോകുവാനുണ്ടെന്ന് കരുതുക. കരയില്‍കൂടിയും ചിലപ്പോള്‍ വെള്ളത്തില്‍കൂടിയും അവനു പോകേണ്ടി വരാം. കരയില്‍കൂടിയാണ് യാത്രയെങ്കില്‍ തേരില്‍ പോകേണ്ടിവരാം കരയില്‍ കൂടിയാണ് യാത്രയെങ്കില്‍ തോണിയില്‍ യാത്ര ചെയ്യാതെ തരമില്ല. ഏതാണ്ട് ഇതേ അവസ്ഥയാണ് ജനകമഹാരാജാവേ, ഇപ്പോള്‍ താങ്കളുടേത്. ഒരേ സമയം ഭൗതികമായും ജീവിതയാത്ര അതിസമര്‍ത്ഥമായി നിര്‍വ്വഹിക്കുവാന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ട്. ഇക്കാര്യത്തില്‍ താങ്കളുടെ കഴിവ് അത്യപൂര്‍വ്വമാണ്. എല്ലാം ഒരുക്കങ്ങളും താങ്കളിലുണ്ട്. പക്ഷേ ഇതുവരെയും ലക്ഷ്യമായ പരമജ്ഞാനത്തില്‍ താങ്കളുടെ മഹത്തായ യാത്ര എത്തിച്ചേര്‍ന്നിട്ടില്ല. അങ്ങ് പ്രതീകങ്ങളെക്കൊണ്ടു സമാഹിതമായ മനസ്സോടു കൂടിയവനാണ്. വേദങ്ങള്‍ പഠിച്ചവനാണ്. ധാരാളം ആചാര്യന്‍മാരാല്‍ ബ്രഹ്മവിദ്യ ഉപദേശിക്കപ്പെട്ടവനാണ്. ധാരാളം ജിജ്ഞാസുകളുടെ ഗുരുവുമാണ്. എങ്കിലും താങ്കള്‍ക്കും ഒരു നാള്‍ മരണം വരും ഈ ദേഹം വിട്ടു പോകുമ്പോള്‍ താങ്കള്‍ എവിടേയ്‍ക്കാണ് പോകുക?
ഞാന്‍ എവിടേയ്‍ക്കാണ് പോകുക എന്ന് എനിക്കറിഞ്ഞു കൂടാ.
അങ്ങനെയോ? എങ്കില്‍ മരണാനന്തരം എവിടെപ്പോകുമെന്ന് ഞാന്‍ പറഞ്ഞു തരാം.
തീര്‍‍ച്ചയായും അവിടുന്ന് ഉപദേശിച്ചാലും.
ദക്ഷിണ അക്ഷിയില്‍ ഒരു പുരുഷന്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവനെ ഇന്ധന്‍ എന്നു പറയുന്നു. പരോക്ഷമായിട്ട് ഇന്ദ്രന്‍ എന്നും പറയാറുണ്ട്. ദേവന്‍മാര്‍ പൊതുവേ പ്രത്യക്ഷത്തെ വെറുക്കുന്നവരാണ്. പരോക്ഷമാണ് അവര്‍ക്കിഷ്ടം! പിന്നെ ഇടത്തെക്കണ്ണില്‍ കാണുന്ന പുരുഷരൂപം ഈ ഇന്ദ്രന്റെ പത്നിയായ വിരാട്ടാണ്. ഹൃദയാന്തര്‍ഭാഗത്തുള്ള ആകാശത്തിലാണ് ഇവര്‍ സംഗമിക്കുന്നത്. ഹൃദയത്തിനുള്ളിലെ രക്തം ഇവരുടെ ആഹാരമാണ്. ഹൃദയത്തിനുള്ളില്‍ വലപോലെ കാണപ്പെടുന്നത് ഇവരുടെ പുതപ്പാണ്. ഇവര്‍ക്ക് സഞ്ചരിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഹൃദയത്തില്‍ നിന്ന് മുകളിലേയ്‍ക്കു പോകുന്ന നാഡിയാണ്. ഒരു തലമുടി നാര് ആയിരമായി ഭേദിക്കപ്പെട്ടതുപോലെ അനേകം ചെറിയചെറിയ നാഡികള്‍ ഹൃദയത്തിനുള്ളില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഇവകളില്‍ക്കൂടിയാണ് അന്നരസം ഒഴുകുന്നത്. അതുകൊണ്ട് ഇത് ശരീരമാകുന്ന ആത്മാവിനേക്കാള്‍‍ സൂക്ഷ്മതരമായ ആഹാരത്തോടു കൂടിയതാകുന്നു. പ്രാജ്ഞനുമായി താദാത്മ്യം പ്രാപിച്ച ജ്ഞാനിക്ക് കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, മുകളില്‍‍‍ , താഴെ എന്നീ ദിക്കുകള്‍ ഓരോ പ്രാണനാകുന്നു. എല്ലാ ദിക്കുകളും പ്രാണനാണ്. ഇതല്ല ഇതല്ല എന്ന് എല്ലാത്തിനേയും നിഷേധിച്ച് ഒടുക്കം ഗ്രഹിക്കപ്പെടുന്നതാണ് ആത്മാവ്. അക്ഷി പുരുഷനായി അറിയപ്പെടുന്നത് ആത്മാവാണ്.
ഈ ആത്മാവ് മറ്റാരാലും ഗ്രഹിക്കപ്പെടാത്തതാണ്. പൊടിഞ്ഞു പോകാത്തതാണ്. ഒന്നിനോടും സംഗമില്ലാത്തതാണ്. ഒരിക്കലും ദുഃഖിക്കുന്നില്ല ഒരിക്കലും നശിക്കുന്നില്ല. ആത്മാവിന് മരണമില്ല.
യാജ്ഞവല്ക്യന്‍ ആത്മാവിന്റെ സ്വരൂപത്തെപ്പറ്റിയും മറ്റും. വിസ്തരിച്ചു തുടങ്ങി.
ദക്ഷിണാക്ഷിയിലുള്ള ഇന്ദ്രനായി പറഞ്ഞത് ജാഗ്രദാവസ്ഥയിലുള്ള വൈശ്വാനരനെയാണ്. ഇന്ദ്രന്റെ ഭാര്യയായ ഇന്ദ്രാണിയായി സൂചിപ്പിച്ചത് സ്വപ്നത്തിലുള്ള തൈജസനെയുമാണ്. സ്വപ്‍നാവസ്ഥയില്‍ വൈശ്വാനര-തൈജസന്‍മാര്‍ ഒന്നാകുന്നു. പിന്നീട് സുഷുപ്‍തിയില്‍ പ്രാജ്ഞനായി അനുഭവപ്പെടുന്നതും ഈ വൈശ്വാനരന്‍ തന്നെയാണ്. ഇവ മുന്നിനേയും അറിഞ്ഞു കഴിഞ്ഞവന്‍ ജാഗ്രത്-സ്വപ്ന-സുഷുപ്തി അവസ്ഥകളെ കടന്ന് തുരീയാവസ്ഥയെ പ്രാപിക്കുന്നു. വൈശ്വാനരന്‍, തൈജസന്‍, തുരീയന്‍ എന്നിങ്ങനെയാണ് അവസ്ഥകളില്‍ ആത്മാവ് അനുഭവപ്പെടുന്നത്. തുരീയാവസ്ഥയില്‍ എത്തിയ വ്യക്തി ആത്മസാക്ഷാത്ക്കരിച്ച് ഒരു ജ്ഞാനിയുടെ തലത്തിലേയ്ക്കുയരുന്നു. വൃഷ്ടിയായ ജീവാത്മാവും സമഷ്ടിയായ പരമാത്മാവും ഒന്നാണെന്ന് അറിയുവാന്‍ മരണത്തെ അതിജീവിക്കുന്നു. അവന് മരണമില്ല. മൃത്യുവിനെ അവന്‍ തോല്പിക്കുന്നു. ‍ജ്ഞാനികള്‍ മരണത്തെ ഭയക്കുന്നില്ല .
യാജ്ഞവല്ക്യന്റെ ഉപദേശാനുസരണം ഉപാസനകളും വിചാരവും അനുഷ്ഠിച്ച ജനകന്‍ ആത്മാവിനെ തന്നില്‍ തന്നെ സാക്ഷാത്ക്കരിച്ചു. മൃത്യുഭയം ജനത്തില്‍ നിന്ന് അകന്നുപോയി. ജനനം, മരണം എന്നീ ഭയങ്ങളില്ലാത്ത അവസ്ഥയില്‍ ജനകന്‍ എത്തിച്ചേര്‍ന്നു. പരമമായ ആനന്ദാനുഭൂതിയില്‍ ജനകന്‍ മുങ്ങിക്കുളിച്ചു.
ജനകാ, നീ ഇതാ ഭയമില്ലാത്തതിനെ പ്രാപിച്ചിരിക്കുന്നു! യാജ്ഞവല്ക്യന്‍ തന്റെ മഹാനായ ശിഷ്യന് കൈവന്നു ചേര്‍ന്ന പരമാവസ്ഥയില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
ജനകമഹാരാജാവ് കൃതാര്‍ത്ഥനായി! യാജ്ഞവല്ക്യനുമുമ്പില്‍ തന്റെ രാജാധികാരം എത്ര നിസ്സാരമാണെന്ന് അദ്ദഹം വിചാരിച്ചു. തന്റെ ഗുരു എല്ലാം പരിത്യജിച്ച ഒരു സന്ന്യാസിയായിട്ടിരിക്കുമ്പോള്‍ താന്‍ സിംഹാസനത്തില്‍ രാജാവായിരിക്കുന്നത് എന്തിന് ? എങ്ങനെ?
ജനകരാജാവ് വേഗം ഗുരുപാദങ്ങളില്‍ നമിച്ചു.
ഗുരുദേവാ! എനിക്ക് അഭയത്തെ അറിയിച്ചു തന്ന അങ്ങേയ്ക്കും അഭയം പ്രാപ്തമാകട്ടെ. അവിടുത്തെ പാദാരവിന്ദങ്ങളില്‍ കോടാനുകോടി പ്രണാമങ്ങള്‍‍ . അനുഗ്രഹിച്ചാലും. ഉപാധികൃതമായ അജ്ഞാനമറകള്‍ നീക്കി ആത്മാവിനെ അനുഭവിപ്പിച്ചു നല്‍കിയ അങ്ങേയ്ക്ക് പ്രതിഫലമായി ഞാന്‍ എന്താണ് നല്‍കേണ്ടത് എന്ന് എനിക്കറിയില്ല. എന്തെല്ലാം നല്‍കാന്‍ അടിയനു കഴിയുമോ അതെല്ലാം അല്പം മാത്രമായിരിക്കും അതിനാല്‍ ഞാന്‍ ചിലത് നിശ്ചയിച്ചു കഴിഞ്ഞു. ഈ നിമിഷം ഞാന്‍ എന്റെ ചക്രവര്‍ത്തി പദവി ഉപേക്ഷിക്കുകയാണ്. ഈ വിദേഹ രാജ്യവും ഇവിടുത്തെ സര്‍വ്വ സമ്പത്തുകളും പ്രജകള്‍ സഹിതം ഞാന്‍ എന്റെ ഗുരുനാഥന്റെ പാദങ്ങളില്‍ ഗുരുദക്ഷിണയായി സമര്‍പ്പിച്ചു കൊള്ളുന്നു. ഈ വിദേഹരാജ്യം അങ്ങ് യഥേഷ്ടം അനുഭവിച്ചു കൊള്ളുക. എല്ലാം ഇഷ്ടംപോലെ ഭരിച്ചു കൊള്ളുക. ഇതാ ഞാന്‍ അങ്ങയുടെ ദാസനെന്ന നിലയില്‍ നിലകൊള്ളുന്നു. ഒരു ഭൃത്യനോ ആയി ഈ ശിഷ്യനെ അങ്ങയോടെപ്പം വസിക്കാന്‍ കനിവു കാട്ടിയാലും! ജനകന്‍ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് യാജ്ഞവല്ക്യന്റെ പാങ്ങളില്‍ തന്നെയും തന്റേതായിട്ടുള്ള സര്‍വ്വത്തെയും സമര്‍പ്പിച്ചു. ഗുരു പൂജ ചെയ്ത് ആരതി നടത്തി നമസ്ക്കരിച്ചു.
ഭൂമിയില്‍ സാഷ്ടാംഗം നമസ്ക്കരിച്ചു കിടക്കുന്ന ജനകന്റെ ചുമലില്‍ യാജ്ഞവല്ക്യന്‍ സാവധാനം തലോടി. ജനകനു സമീപം ഇരുന്നിട്ട് പിടിച്ചെഴുന്നേല്പിച്ചു. ജനകന്‍ ഉടനെതന്നെ തന്റെ തീരുമാനം വിളംബരമായി പ്രഖ്യാപിച്ചു മന്ത്രിമാരോടും മറ്റെല്ലാവരോടുമായി അദ്ദേഹം നിര്‍ദ്ദേശിച്ചു.
ബഹുമാന്യരേ, ചക്രവര്‍ത്തിയെന്ന ചക്രവര്‍ത്തിയെന്ന നിലയില്‍ നമ്മുടെ അവസാനത്തെ ആജ്ഞ കേട്ടാലും ! നാം നിങ്ങളിലൊരുവനായിത്തീര്‍ന്നിരിക്കുന്നു. നമ്മുടെ രാജ്യം ഇനി ഗുരുനാഥനായ യാജ്ഞവല്ക്യമഹര്‍ഷിയുടെ സ്വന്തമാണ്. അവിടുത്തെ യഥേഷ്ടം പോലെ വിദേഹരാജ്യം എല്ലാ വിധത്തിലും അനുഭവിക്കപ്പെടും. നാം ഗുരുവിന്റെ ദാസനായി ആജ്ഞാനുവര്‍ത്തിയായി നില കൊള്ളുന്നു ! വാര്‍ത്ത നാടൊട്ടുക്കും വിളംബരം ചെയ്യുക!!
ജനകന്റെ പ്രഖ്യാപനം എങ്ങും വിളംബരം ചെയ്യപ്പെട്ടു. കൊട്ടാരത്തിനുമുമ്പിലും തലസ്ഥാന നഗരിയിലുമായി വന്‍ ജനപ്രവാഹം ഉണ്ടായി. എല്ലാവരും യാജ്ഞവല്ക്യനും ഒരുപോലെ സ്തുതിഗീതങ്ങള്‍ പാടി. ജയജയശബ്ദങ്ങളും ഭേരീനാദവും കൊണ്ട് വിദേഹരാജ്യം ശബ്ദമുഖരിതമായി. അനേകം നാടുകളില്‍നിന്ന് രാജാക്കന്‍മാരും പണ്ഡിതന്മാരും മഹര്‍ഷിമാരും വാര്‍ത്തയറിഞ്ഞ് വിദേഹരാജ്യത്ത് എത്തിച്ചേര്‍ന്നു. സഭാമണ്ഡപത്തിലാകെ വിശിഷ്ടവ്യക്തികളെക്കൊണ്ട് നിറഞ്ഞു.
ജനകനാല്‍ പരിത്യജിക്കപ്പെട്ട വിദേഹരാജ്യത്തിന്റെ ഭാവിയില്‍ സര്‍വ്വര്‍ക്കും ജിജ്ഞാസയായി. എന്താണ് ഇനി സംഭവിക്കുന്നത് എന്നറിയാന്‍ സര്‍വ്വരും കാത്തിരുന്നു. ജനകനാകട്ടെ എല്ലാവിധ രാജാധികാര ചിഹ്നങ്ങളും ഉപേക്ഷിച്ച് ശുഭ്രവസ്ത്രധാരിയായി ശിഷ്യഭാവത്തില്‍ യാജ്ഞവല്‌ക്യന്റെ പിന്നില്‍ നിന്നു.
ജനകനോടൊപ്പം രാജസഭയില്‍ സിംഹാസനത്തിനരികിലെത്തിയ യാജ്ഞവല്‌ക്യന്റെ മാസ്മരികശബ്ദം എല്ലാവരും കേട്ടു.
അല്ലയോ ജനകാ! വിദ്യാദാനത്തിനു പകരമായി ശിഷ്യന്‍ നല്‍കിയ ഗുരുദക്ഷിണയെ നിരസിക്കുവാന്‍ പാടില്ലാത്തതിനാല്‍ നിന്റെ ഈ ദക്ഷിണ ഞാന്‍ സ്വീകരിക്കുന്നു. ശിഷ്യന്റെ ദക്ഷിണ സ്വീകരിക്കാതെ വിദ്യാദാനം ഒരിടത്തും പൂര്‍ണമാകുകയില്ല.
അടിയന്‍ സംതൃപ്തനായി പ്രഭോ!
ആത്മസമര്‍പ്പണത്തിലൂടെ നമ്മുടെ ദാസനായി സ്വയം മാറിയ നീ എക്കാലവും മഹാജ്ഞാനികള്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും കൂടി ഉത്തമ മാതൃകയായി ഭവിക്കുന്നതാണ്. വേദങ്ങളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും നിന്റെ നാമവും പ്രവൃത്തിയും കീര്‍ത്തിക്കപ്പെടും. മൃത്യുവിനെ അതിക്രമിച്ച നീ മരണമില്ലാത്തവനായി ഭവിക്കും. ലോകത്തിനു മാതൃകയും ശാസ്ത്രത്തിനു ദൃഷ്ടാന്തവും ആകുന്നതിനു വേണ്ടി നിസ്സംഗനായി നീ തുടര്‍ന്നും വിദേഹരാജാവായിത്തന്നെ അറിയപ്പെടും. കര്‍ത്തൃത്വമോ ഭോക്തൃത്വമോ, കര്‍മത്തില്‍ ഫലാസക്തിയോ തീരെ ഇല്ലാത്തവനായിത്തീര്‍ന്ന നിന്നെ കര്‍മങ്ങള്‍ ഒരുകാലത്തും ബാധിക്കുകയില്ല. വാസനാബീജങ്ങളുടെ നേര്‍ത്ത വേരുകള്‍ കൂടി കത്തിയെരിഞ്ഞു പോയ നീ ജ്ഞാനികളില്‍ വെച്ച് മഹാജ്ഞാനിയായിരിക്കുന്നതാണ്. നമ്മുടെ ദാസരിലും ശിഷ്യഗണങ്ങളിലും പ്രമുഖനും പ്രഥമനുമായി നിന്നെ നാം നിശ്ചയിക്കുന്നു. ഗുരുപദേശത്തിനും വിദ്യാ ദാനത്തിനുമുള്ള അധികാരവും നല്‍കുന്നു. ഏവര്‍ക്കും നീ ആശ്രയമായിരിക്കട്ടെ. മഹാജ്ഞാനികള്‍ക്കും വിരക്തന്മാര്‍ക്കും കൂടി ഗുരുവായി ഭവിക്കട്ടെ. ഇതാണ് നമ്മുടെ ഇഷ്ടം. ഇത് ഗുരുകല്പനയാണ്. ശിഷ്യധര്‍മ്മം നിറവേറ്റിയാലും.
യാജ്ഞവല്‌ക്യന്റെ കല്പനയ്ക്ക് മുന്നില്‍ ജനകന്‍ വിഷണ്ണനായി.
പ്രഭോ! എല്ലാം അറിയുന്ന മഹാഗുരോ! ഈ ലോകഭാരം ഇനിയും അടിയന്റെ ശിരസ്സില്‍ തിരികെ വയ്ക്കുകയാണോ ? ജനകന്‍ പൊട്ടിക്കരഞ്ഞുപോയി.
ഭരിക്കുകയോ ഭരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന സത്യം വിസ്മരിക്കാതിരിക്കുക. ലോകത്തിനു മാതൃകയും ദൃഷ്ടാന്തവുമായിരിക്കാന്‍ ജനകമാഹാരാജാവ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അറിവിനാല്‍ നീ അനുഭൂതനായിരിക്കുക. വിചാരത്താല്‍ വിവേകനായിട്ടിരിക്കുക.
യാജ്ഞവല്‍ക്യന്‍, ജനകന്റെ കരം പിടിച്ച് സിംഹാസനത്തിലിരുത്തി. ശിരസ്സില്‍ കൈവെച്ച് അനുഗ്രഹിച്ചിട്ട് രാജകിരീടമെടുത്തു തലയില്‍ വെച്ച് കൊടുത്തു.
സഭാവാസികള്‍ അത് കണ്ടും കേട്ടും ആഹ്ലാദചിത്തരായി. അവര്‍ ജയഭേരി മുഴക്കി. സ്തുതിഗീതങ്ങള്‍ പാടി. മംഗളഗാനങ്ങള്‍ ആലപിച്ചു.
ഓം തത് സത്യം
അവലംബം
ബൃഹദാരണ്യകോപനിഷത്ത്

Read More »

ഉഷസ്തിയും ഋത്വിക്കുകളും


ഉഷസ്തിയും ഋത്വിക്കുകളും

പ്രകൃതിയുടെ അനുചിതമായ ലീലാനടനം കുരുദേശത്തെ വിഷമിപ്പിച്ചു. കൃഷിയും കന്നുകാലി സംരക്ഷണവുമായിരുന്നു ആ രാജ്യത്തിലെ ജനങ്ങളുടെ പ്രധാന തൊഴിലുകള്‍. വരുമാനവും ജീവിതനിലവാരവും ഇവയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ഏതാനും ചില വര്‍ഷങ്ങളായി കുരുദേശത്ത് കാലാവസ്ഥ കൃഷിക്കാര്‍ക്ക് അനുകൂലമല്ല. അത്യുഷ്ണവും അതിശൈത്യവും അനവസരങ്ങളില്‍ ഉണ്ടായി.
കൊടിയവേനലില്‍ എല്ലാം വറ്റിവരണ്ടു. കൃഷിനിലങ്ങള്‍ കരിഞ്ഞുണങ്ങി. കിണറുകളും കുളങ്ങളും പുഴകളും തോടുകളുമൊക്കെ വെള്ളംവറ്റി വിണ്ടുകീറി. ചൂടുകാറ്റില്‍ ഉഷ്ണരോഗങ്ങള്‍ പടര്‍ന്നു. വെള്ളമില്ലാതെ മനുഷ്യനും കന്നുകാലികളുമൊക്കെ ചത്തു.
കുറെക്കാലം അങ്ങനെപോയി. ഒടുക്കം മഴപെയ്തു. ഭൂമി നനഞ്ഞു കുതിര്‍ന്നു. തണുത്തു. എവിടെയും ജീവന്റെ ഉറവകളുണ്ടായി. സസ്യങ്ങള്‍ പൊടിച്ചുവളര്‍ന്നു. വയലുകളില്‍ വെള്ളം നിറഞ്ഞു. പുഴകളും തോടുകളും സമൃദ്ധമായി ഒഴുകി.
ജനങ്ങള്‍ വിത്തുകള്‍ ശേഖരിച്ച് പലപല കൃഷികളിറക്കി. നന്നായി അധ്വാനിച്ച് വിളവെടുത്തു. ആഹാരത്തിന് വകയായി. പക്ഷേ തുടര്‍ന്നുവന്ന ഒരു മഴക്കാലം കര്‍ഷകരെ ചതിച്ചു. സമയം കഴിഞ്ഞിട്ടും മഴ പെയ്ത് അടങ്ങുന്നില്ല. എന്നും പെരുമഴതന്നെ. തോരാത്ത മഴനിമിത്തം വെള്ളപ്പൊക്കമുണ്ടായി. തോടുകളും പുഴകളും കരകവിഞ്ഞ് അലറിപ്പാഞ്ഞൊഴുകി. കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകള്‍ മഴയിലും കാറ്റിലും തകര്‍ന്നു വീണു. മനുഷ്യരും കന്നുകാലികളും ഒഴുക്കില്‍പ്പെട്ടു.
ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് ഇഭ്യ എന്ന ഗ്രാമത്തിലാണ്. അവിടെ മഴത്തുള്ളികളോടൊപ്പം ആകാശത്തുനിന്ന് മഞ്ഞുകട്ടകളും അടര്‍ന്നു വീണു തുടങ്ങി. മലകളും കുന്നുകളും ഇടിഞ്ഞു വീണു. പാറക്കെട്ടുകള്‍ ഇളകിയും അടര്‍ന്നും താഴ്വരകളിലേയ്ക്ക് ഉരുണ്ടുവീണു. ഭയചകിതരായ ഗ്രാമവാസികള്‍ പ്രാണരക്ഷാര്‍ത്ഥം കുടുംബസഹിതം അവിടെനിന്ന് പലായനം ചെയ്തു.
കൃഷിയെല്ലാം നശിച്ചുപോയതിനാല്‍ വല്ലാത്ത ദുരവസ്ഥ യിലായിരുന്നു ഉഷസ്തി. സമ്പത്തെല്ലാം നേരത്തേ നശിച്ചിരുന്നു. പട്ടിണികൊണ്ട് നട്ടംതിരിഞ്ഞുവരുമ്പോഴാണ് കാലവര്‍ഷക്കെടുതി ഉണ്ടായത്. അനുഭവിക്കുക തന്നെ അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഉഷസ്തിയ്ക്കുമുമ്പില്‍ ഉണ്ടായിരുന്നില്ല.
ചെളിവെള്ളം തളം കെട്ടി നില്ക്കുന്ന തന്റെ കുടിലിനുള്ളില്‍ എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ ഉഷസ്തി നിന്നു.
ഗ്രാമവാസികളെല്ലാം നാടുവിടുകയാണ്. ആലിപ്പഴങ്ങളുടേയും പാഷാണങ്ങളുടേയും വീഴ്ച ശമിച്ചിട്ടില്ല. പ്രകൃതി ക്ഷോഭിച്ചിരിക്കുകയാണ്. അത് ഈ ഇഭ്യഗ്രാമത്തെ വിഴുങ്ങുമെന്നതില്‍ സംശയമില്ല.
എന്തു ചെയ്യും? എങ്ങോട്ട് പോകും? കൈവശം ധനമില്ല. ആഹാരമില്ല. സഹായത്തിന് ബന്ധുമിത്രാദികളുമില്ല. ആകെ ഈ ഭൂമുഖത്ത് തനിക്ക് കൂട്ടായി കൂടെയുള്ള ഏകവ്യക്തി ഭാര്യ മാത്രമാണ്. അവളാകട്ടെ തീരെ ദുര്‍ബ്ബല. കാണാന്‍ വലിയ ചന്തമൊന്നുമില്ല. പണവുമില്ല; കണ്ടാല്‍ സാധാരണ സ്ത്രീകളുടെ ലക്ഷണമൊന്നുമില്ല. സ്തനാദികളായ സ്ത്രീ ലക്ഷണങ്ങളൊന്നും ഇതുവരെയും അവള്‍ക്കു പ്രകടമായിട്ടില്ല. എങ്കിലും നിര്‍മ്മലവും നിഷ്ക്കളവുമായ മനസ്സാണ് അവളുടേത്. ഭത്തൃസ്നേഹവും ബഹുമാനവും അവള്‍ക്കുണ്ട്. ഒരു കൊച്ചുകുട്ടിയെപ്പോലെ പരിശുദ്ധയാണ്. ഭര്‍ത്താവില്‍ നിന്ന് ഉപദേശിച്ചു കേട്ട സാമാന്യബോധം അവള്‍ക്കുണ്ട്. ഏറെ നാളായി അവള്‍ ഉഷസ്തിയോടൊപ്പം കഴിയുന്നു.
എത്രയും വേഗം ഗ്രാമം വിട്ടുപോകുന്നതാണ് ബുദ്ധിയെന്ന് ഉഷസ്തിയ്ക്കു തോന്നി. തന്റെ അവശേഷിക്കുന്ന സമ്പാദ്യമായ ചില ഗ്രന്ഥക്കെട്ടുകള്‍ തുണിയില്‍ പൊതിഞ്ഞ് തുകല്‍ സഞ്ചിയിലാക്കിക്കൊണ്ട് അയാള്‍ ഭാര്യയെ സമീപിച്ചു.
അവള്‍ തണുത്തു വിറച്ചിരിക്കുകയാണ്. വസ്ത്രങ്ങള്‍ നനഞ്ഞിട്ടുണ്ട്. കരയുകയും ചെയ്യുന്നുണ്ട്.
ഉഷസ്തി, ഭാര്യയുടെ ചുമലില്‍ സ്നേഹപൂര്‍വ്വം കൈവച്ചു.
പ്രിയേ, ഗ്രാമവാസികളെല്ലാംതന്നെ നാടുവിട്ടുകഴിഞ്ഞു. എനിക്ക് സ്വന്തമെന്നു പറയാന്‍ മുന്നെണ്ണമാണുള്ളത്. ഒന്ന് ഗുരുമുഖത്തു നിന്ന് അഭ്യസിച്ച വിദ്യയാണ്. പിന്നെ എന്റെ ഭാര്യയായ നീ! നമ്മളോടൊപ്പം എന്നുമുള്ള പട്ടിണി. ഇവ മൂന്നുമായി ഇവിടെ നിന്ന് വേഗം രക്ഷപ്പെടുവാന്‍ ഞാന്‍ നിശ്ചയിച്ചു കഴിഞ്ഞു. വരൂ, പോകാം.
ഉഷസ്തിയുടെ ഭാര്യ ദീനമായി അയാളെ നോക്കി. വിറച്ചുകൊണ്ടവള്‍ പറഞ്ഞു:
ക്ഷമിക്കണം. ഞാന്‍ അങ്ങയോടൊപ്പം വരുന്നില്ല. ദയവായി എന്നെ ഉപേക്ഷിച്ചു പോകണം. അവള്‍ വിതുമ്പിക്കരഞ്ഞു.
നിന്റെ ഇംഗിതങ്ങളെ സാധിച്ചുതരാന്‍ ഇതുവരെ ഞാന്‍ ശ്രമിച്ചില്ല. സത്യത്തില്‍ അത് മനഃപൂര്‍വ്വവുമാണ്. ഇതുവരെ നീ ക്ഷമിച്ചു. ഇപ്പോള്‍ നിനക്കതിന് ആകുന്നില്ലെങ്കില്‍ വിഷമിക്കരുത്. ഇനിമുതല്‍ ഞാന്‍ ശ്രമിക്കാം. വേണ്ടതു ചെയ്തു തരാം. ഉഷസ്തി അവളോട് ഉറപ്പിച്ചു പറഞ്ഞു.
ഇല്ല പ്രഭോ! അങ്ങയുടെ ദുരവസ്ഥയുടെ കാരണക്കാരി ഞാനാണെന്ന് ലോകര്‍ക്കുമഴുവന്‍ അറിയാം. താങ്കള്‍ വേദശാസ്ത്രങ്ങളില്‍ മഹാപണ്ഡിതനാണ്. മഹായാഗങ്ങളില്‍പ്പോലും ഏതു ഋത്വിക്കായിരിക്കാനുമുള്ള യോഗ്യതയും നേടിയിട്ടുണ്ട്. സ്ത്രീലക്ഷണങ്ങള്‍ പോലുമില്ലാത്ത ഒരുവള്‍ . പണമില്ല. പഠിപ്പില്ല. ബന്ധുബലവുമില്ല. ജന്മഗ്രാമത്തില്‍ കളിക്കൂട്ടുകാരായി വളര്‍ന്നതിനാല്‍ കൗമാരത്തിലും വേര്‍പിരിയാന്‍ രണ്ടുപേര്‍ക്കും മനസ്സു തോന്നിയില്ല. വിലക്ഷണയായ എന്റെ സാന്നിധ്യം താങ്ങളെ എത്രയോ സഭകളില്‍ അപഹാസ്യനാക്കിയിരിക്കുന്നു. ഈ നാട്ടില്‍ നമ്മെ പരിഹസിക്കാത്ത ആരാണ് ഉള്ളത് ? എന്റെ ജന്മാവകാശമായിരുന്ന ദാരിദ്ര്യം താങ്കളിലേയ്ക്കും പകര്‍ന്നു. തികച്ചും അനുരൂപയല്ലെന്നറിഞ്ഞിട്ടും എന്നെ കൊണ്ടുനടക്കുന്നതില്‍ അത്ഭുതം തന്നെ. അല്ലയോ മഹാനുഭാവാ, ബാല്യം മുതല്‍ താങ്കള്‍ ചുമലിലേറ്റി നടക്കുന്ന പ്രാരാബ്ധഭാരമാകുന്ന എന്നെ കൈവെടിഞ്ഞാലും. ധീരനായി പോകുക. മഹാനായി വാഴുക. ഉഷസ്തിയുടെ ഭാര്യശിരോവസ്ത്രം കൊണ്ട് മുഖം മറച്ചിരുന്ന് കരഞ്ഞു. അവള്‍ വല്ലാതെ വികാരവിക്ഷുബ്ധയായിരിക്കുന്നുവെന്ന് ഉഷസ്തിമനസ്സിലാക്കി. അവളെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
പ്രിയഭാഷിണീ, നീ മൂഢയെപ്പോലെ വിലപിക്കുന്നതു കേട്ടിട്ട് ലജ്ജ തോന്നുന്നു. മഹാകഷ്ടം തന്നെ. ഞാന്‍ നിനക്കു പകര്‍ന്നു നല്‍കിയ അറിവിന്റെ ഒരു ചെറിയ അംശം കൊണ്ടു മാത്രം നീ ദേശത്തിലെ സ്ത്രീകള്‍ക്കിടയില്‍ മഹാജ്ഞാനിയായിരിക്കുന്നു. ശാസ്ത്രത്തെ ബോധിപ്പിക്കുവാന്‍ ഈ ദേശത്ത് ഏതെങ്കിലും ഒരു സ്ത്രീയ്ക്കാകുമെങ്കില്‍ ഒരു പക്ഷേ അത് നിനക്കു മാത്രമായിരിക്കാം. പതിവ്രതകളുടെ കൂട്ടത്തില്‍ നിന്നെ ഞാന്‍ ഒന്നാമതായി വാഴിക്കുന്നു.
നമ്മുടെ ജീവിതം ഒരിക്കലും ഒരു ദുരന്തമല്ല. നിനക്കോ എനിക്കോ കാമനകളില്ല. ഒരാഗ്രഹത്തെക്കുറിച്ചും നീ ഇതുവരെ എന്നോടു പറഞ്ഞിട്ടില്ല. അതുകൊണ്ട് നിന്റെ ഇല്ലാത്ത ആഗ്രഹങ്ങളെ സാധിക്കാന്‍ ഞാന്‍ എന്തിന് ശ്രമിക്കണം? എന്തിന് സമ്പാദിക്കണം? സ്ത്രീകളുടെ അംഗലാവണ്യമെല്ലാം നശ്വരവും മായാമോഹിതവും മാംസനിബദ്ധവുമാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ നിന്നെ വിരൂപയെന്നോ അനുരൂപയെന്നോ ഞാന്‍ കാണുന്നില്ല. പരസ്പരം വേര്‍പിരിയുന്നതുകൊണ്ട് ആഗ്രഹങ്ങളില്ലാത്തിടത്തോളം അധികമായി ഒരു ശ്രേഷ്ഠതയും നമുക്കുണ്ടാകുകയുമില്ല. നീ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തും നേടിത്തരുവാന്‍ ഞാന്‍ ശക്തനുമാണ്. പിന്നെ എന്തിന് നാം വേര്‍പിരിയണം?
ഉഷസ്തിയുടെ വാക്കുകള്‍ പത്നിയെ സാന്ത്വനപ്പെടുത്തി. വൈകാതെ അവളെയും കൂട്ടിക്കൊണ്ട് ഉഷസ്തി നാടുവിട്ടു. അവര്‍ വളരെദൂരം സഞ്ചരിച്ചു. വിശപ്പും ദാഹവും അവരെ തളര്‍ത്തി. എന്നിട്ടും അവര്‍ യാത്ര തുടര്‍ന്നു. ദിവസങ്ങള്‍ക്കുശേഷം തികച്ചും അപരിചിതമായ ഒരു രാജ്യത്ത് എത്തിച്ചേര്‍ന്നു.
ആ രാജ്യത്തിലെ രാജാവിനെക്കണ്ട് അഭയം തേടാമെന്ന് ഉഷസ്തി ആഗ്രഹിച്ചു. എല്ലാവിധേനയും തലസ്ഥാനനഗരിയില്‍ എത്തിച്ചേരാന്‍ ആഗ്രഹിച്ചു.
പലരോടായി അന്വേഷിച്ചതില്‍ നിന്ന് തലസ്ഥാനനഗരിയില്‍ മഹത്തായ ഒരു യാഗത്തിന് രാജാവ് ഒരുക്കങ്ങള്‍ ചെയ്യുന്നതായി ഉഷസ്തി അറിഞ്ഞു. യാഗത്തില്‍ സംബന്ധിക്കണമെന്ന് ഉഷസ്തി നിശ്ചയിച്ചു. അദ്ദേഹം ഭാര്യയോട് പറഞ്ഞു:
പ്രിയേ, നീ കണ്ടുകൊള്ളുക. ഈ യാഗത്തില്‍ ഋത്വിക്കുകളില്‍ ഒരാളായി ഞാനിരിക്കുന്നതാണ്.
അവിടുത്തേയ്ക്ക് അതിനുള്ള അറിവ് ഉണ്ട്. അവള്‍ പറഞ്ഞു
അവര്‍ യാത്ര തുടര്‍ന്നു. പക്ഷേ വളരെദൂരം സഞ്ചരിക്കേണ്ടിയിരുന്നു. വിശപ്പുകൊണ്ട് തളര്‍ന്ന അവര്‍ ആഹാരം കിട്ടാതെ വലഞ്ഞു. ഉച്ചനേരത്ത് അവര്‍ വീഥിയോരത്തു കണ്ട ഒരു ഗൃഹത്തില്‍ അഭയം തേടി കടന്നുചെന്നു.
ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന ഒരു വീട്. അന്വേഷിച്ചപ്പോള്‍ അതിന്റെ ഉടമയെ കണ്ടെത്തി.
നിങ്ങള്‍ക്കു തരാന്‍ ആഹാരമില്ല. വേണമെങ്കില്‍ യാഗം കഴിയുന്നതുവരെ ഇവിടെ താമസിച്ചുകൊള്ളുക. യാഗം തീരുമ്പോള്‍ വീട് ഒഴിഞ്ഞുതരണം. ഗൃഹത്തിന്റെ ഉടമ അവര്‍ക്ക് താമസിക്കാന്‍ ഒരിടം കൊടുത്തു. അവര്‍ ആ ഗൃഹത്തിന്റെ ഒരു ചെറിയഭാഗത്ത് കയറിക്കിടന്നു.
വിശപ്പും ദാഹവും വര്‍ദ്ധിച്ചപ്പോള്‍ ഉഷസ്തി എഴുന്നേറ്റു. പത്നിയെ അവിടെയാക്കിയിട്ട് പുറത്തേയ്ക്കിറങ്ങി. മുമ്പില്‍ കണ്ട ഗ്രാമപാതയിലൂടെ കൂറെ ദൂരം നടന്നുനോക്കി.
അപ്പോള്‍ എതിരെ ഒരു ആന നടന്നു വരുന്നതു കണ്ടു. ആദ്യം ഒന്നു പകച്ച് വഴിമാറി നിന്നു. ആന നടന്നുവന്നപ്പോള്‍ അതിനോടൊപ്പം ആനക്കാരനേയും കണ്ടു. ഉറക്കെ വിളിച്ചു കൊണ്ട് ഉഷസ്തി ആനക്കാരനെ സമീപിച്ചു. അയാള്‍ മോശപ്പെട്ട ഉഴുന്ന് തുണിക്കിഴിയില്‍ നിന്ന് വാരി തിന്നുകൊണ്ടു നടക്കുകയായിരുന്നു. ഉഷസ്തി അയാളോട് ഭിക്ഷ യാചിച്ചു. അയാള്‍ അതുകേട്ട് വല്ലാതെയായി.
ഈ എച്ചിലായ ഉഴുന്നല്ലാതെ എന്റെ കൈവശം മറ്റൊന്നുമില്ല. ഇതാകട്ടെ പഴകിയതും വേണ്ടത്ര ശുദ്ധിയില്ലാത്തതുമാണ്. ഇന്ന് കൈവശമുണ്ടായിരുന്നതെല്ലാം ഞാന്‍ എന്റെ ഭോജനപാത്രത്തില്‍ വച്ചിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ എങ്ങനെയാണ് അങ്ങേയ്ക്ക് ഭിക്ഷ തരേണ്ടത് ? ക്ഷമിക്കുക. ആനക്കാരന്‍ അതു പറഞ്ഞിട്ട് വിഷമിച്ചുനിന്നു.
നീ അതില്‍നിന്ന് കുറെ എനിക്ക് തന്നേക്കൂ! ഉഷസ്തി വീണ്ടും യാചിച്ചു.
അതുകേട്ട് ആനക്കാരന്‍ പിന്നെ വൈകിയില്ല. ഉഴുന്ന് നിറച്ച തന്റെ ഭോജനപാത്രം ഉഷസ്തിയ്ക്കു വച്ചുനീട്ടി. ഉഷസ്തി കൊതിയോടെ അതു വാങ്ങിയപ്പോള്‍ ആനക്കാരന്‍ തന്റെ കൈവശമുണ്ടായിരുന്ന തൂക്കുപാത്രത്തിലെ വെള്ളവും കൂടി വച്ചുനീട്ടി.
ഇതാ, ഈ പാനകം കൂടി സ്വീകരിക്കുക. ഇതും ഞാന്‍ കുടിച്ചതിന്റെ ബാക്കിയാണ് !
ആ വെള്ളം വേണ്ട. ഉഷസ്തി ആനക്കാരന്‍ വച്ചുനീട്ടിയ ജലത്തെ നിരസിച്ചു.
എന്താണ് വെള്ളം ആവശ്യമില്ലാത്തത്. വെള്ളമില്ലാതെ നിങ്ങള്‍ക്ക് ഉഴുന്നു മാത്രം തിന്നിറക്കാനാകുമോ?
ഞാന്‍ എച്ചില്‍ കഴിക്കുകയില്ല! ഈ വെള്ളം സ്വീകരിച്ചാല്‍ ഞാന്‍ നിശ്ചയമായും ഉച്ഛിഷ്ടജലം കുടിച്ചവനായിത്തീരും. അത് എനിക്ക് പാടില്ല. കളങ്കമാണ്.
അതുകേട്ട് ആനക്കാരന് ദേഷ്യം വന്നു. അയാള്‍ പരിഹാസത്തോടെ ഉഷസ്തിയോട് ചോദിച്ചു:
നിങ്ങള്‍ എന്താണ് പറയുന്നത് ! ഞാന്‍ കുടിച്ച ജലം നിങ്ങള്‍ക്ക് ഉച്ഛിഷ്ടമാണ്. എന്നാല്‍ , ഈ ഉഴുന്നും ഞാന്‍ തിന്നതിന്റെ ബാക്കിയല്ലേ? ഉച്ഛിഷ്ടമായ ഉഴുന്ന് നിങ്ങള്‍ക്ക് വേണം. ഉച്ഛിഷ്ടജലം പാടില്ലതാനും. ഇതെന്തുകൊണ്ട് ?
സഹോദരാ, ഇപ്പോള്‍ ഉഴുന്നു ഭക്ഷിക്കാതിരുന്നാല്‍ പിന്നെ എനിക്ക് ജീവിക്കാന്‍ സാധ്യമല്ല. ഞാന്‍ തീര്‍ച്ചയായും മരിച്ചുപോകും. ആപത്ധര്‍മ്മമായി ആദ്യഭിക്ഷയെ കരുതാം. അതില്‍ ദോഷമില്ല. പക്ഷേ ജലപാനം രണ്ടാമത് ചെയ്യുന്നതാണ്. ജലപാനം എനിക്ക് വേറെ യഥേഷ്ടം എവിടെയും ലഭ്യവുമാണ്. നല്ല ജലം ലഭിക്കാനുള്ളപ്പോള്‍ ഉച്ഛിഷ്ടജലം കുടിച്ച് ദോഷം വരുത്താന്‍ ആഗ്രഹിക്കുന്നില്ല.
ഇത്രയും പറഞ്ഞിട്ട് ഉഷസ്തി ആനക്കാരന്റെ ഭക്ഷണപ്പാത്രത്തില്‍നിന്ന് ഉഴുന്ന് വാരിയെടുത്ത് ആര്‍ത്തിയോടെ ചവച്ചുതിന്നു. കുറെ തിന്നുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഭാര്യയെ ഓര്‍മ്മവന്നു. അവളും തന്നെപ്പോലെ പട്ടിണിയിലാണല്ലോ. ഇതില്‍ കുറെ അവള്‍ക്കും കൊണ്ടുപോയി കൊടുക്കാം.
ആവശ്യത്തിന് ഉഴുന്ന് കഴിച്ചതിനുശേഷം ബാക്കിവന്നത് തന്റെ വസ്ത്രത്തിന്റെ തുമ്പില്‍ക്കെട്ടിയിട്ട് പാത്രം ആനക്കാരന് തിരികെ നല്‍കി.
നിങ്ങള്‍ക്കു മംഗളം ഭവിക്കട്ടെ. ആനക്കാരനോട് യാത്ര പറഞ്ഞ് ഉഷസ്തി ഉഴുന്നുമായി ഭാര്യയുടെ സമീപത്തേയ്ക്ക് നടന്നു.
വീടിനുള്ളില്‍ പ്രവേശിച്ച ഉഷസ്തിയ്ക്ക് വിസ്മയമായി. തന്റെ പത്നി ഊര്‍ജ്ജസ്വലയായിട്ടിരിക്കുന്നു.
അങ്ങ് ഭിക്ഷതേടി ഇറങ്ങിയതായിരിക്കുമെന്ന് എനിക്കുതോന്നി. താങ്കള്‍ പോയതിന്റെ പിന്നാലെ ഞാനും ഭിക്ഷയ്ക്കിറങ്ങി. ഇവിടെ അധികം ദൂരത്തിലല്ലാതെ ഒരിടത്ത് നിന്ന് എനിക്ക് ധാരാളം ഭിക്ഷ ലഭിച്ചു. ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അവള്‍ സന്തോഷപൂര്‍വ്വം പറഞ്ഞു.
നല്ലത്. ഞാന്‍ ഉഴുന്ന് തിന്നു. ഇത് ബാക്കിയാണ്, നീ കഴിക്കുക. ഉഷസ്തി ഉഴുന്ന് ഭാര്യയെ ഏല്പിച്ചു.
താന്‍ യാജിച്ചുകൊണ്ടുവന്ന ഭിക്ഷയില്‍ അവള്‍ കുറെ കഴിച്ചു വിശപ്പടക്കി. ബാക്കിയുള്ളവയും ഉഷസ്തി കൊണ്ടുവന്ന ഉഴുന്നും എടുത്തു സൂക്ഷിച്ചുവച്ചു.
സന്ധ്യയ്ക്കുമുമ്പ് ഇരുവരും കുറെയകലെയുള്ള പുഴയില്‍ പോയി മുങ്ങിക്കുളിച്ചു. നിത്യാനുഷ്ഠാനങ്ങള്‍ ചെയ്തിട്ട് വീട്ടില്‍ മടങ്ങിയെത്തി. കിടന്ന് നല്ലവണ്ണം ഉറങ്ങി.
പിറ്റേന്ന് പ്രഭാതമായപ്പോള്‍ ഇരുവരും എഴുന്നേറ്റു. പുഴയില്‍ചെന്ന് സ്നാനാദികള്‍ കഴിച്ചു വന്നു. ഉഷസ്തി ഭാര്യയോടായി നിശ്ചയദാര്‍ഢ്യത്തില്‍ പറഞ്ഞു:
നമുക്ക് കുറെ ധനം സമ്പാദിക്കണം ഇപ്പോള്‍ കുറെ അന്നം കിട്ടിയിരുന്നെങ്കില്‍ ഉപകാരമായി. ഇവിടുത്തെ രാജാവ് ഒരു യജ്ഞം സമാരംഭിക്കുവാന്‍ പോകയാണ്. ഞാനതില്‍ പങ്കെടുക്കും. ആ യാഗത്തിന്റെ പ്രധാന ചുമതലക്കാരില്‍ ഒരാളായി രാജാവ് എന്നെ സ്വീകരിക്കും. എന്റെ അറിവ് ഞാന്‍ വെളിപ്പെടുത്തും. ദക്ഷിണയായി ധാരാളം ധനം കൊണ്ടു വന്ന് നിനക്കു ഞാന്‍ തരും.
അതുകേട്ട് പത്നി ഉഷസ്തിയോട് സസന്തോഷം പറഞ്ഞു: പ്രിയ സ്വാമിന്‍ ! അങ്ങ് ഇന്നലെ കൊണ്ടുവന്ന ഉഴുന്നു പരിപ്പ് ഇരിപ്പുണ്ട്. ഞാനത് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്നു. താങ്കള്‍ ഭക്ഷിച്ച് വിശപ്പടക്കിയാലും. എന്നിട്ട് വേഗം യാഗശാലയിലേയ്ക്കു പോകുക. ഇനി വൈകരുത്. അവര്‍ കരുതി വച്ചിരുന്ന ഉഴുന്നെടുത്ത് ഭര്‍ത്താവിനു നല്‍കി. അദ്ദേഹം അതു ഭക്ഷിച്ച് തല്‍ക്കാലം വിശപ്പടക്കി. തന്റെ ഗ്രന്ഥക്കെട്ടുകളടങ്ങിയ ഭാണ്ഡമെടുത്ത് തോളിലിട്ടുകൊണ്ട് പുറപ്പെടാനൊരുങ്ങി.
അങ്ങ് വിജയിച്ചു വരുന്നതുവരെ ഞാന്‍ ഭിക്ഷയെടുത്ത് ഇവിടെ വസിക്കാം. അവളുടെ കണ്ഠമിടറി.
ശരി. ദൃഢവിശ്വാസത്തോടെ ഉഷസ്തി പത്നിയെ പിരിഞ്ഞ് യാഗശാലയെ ലക്ഷ്യമാക്കി നടന്നു. അദ്ദേഹം നടന്നു പോകുന്നത് അവള്‍ നിറകണ്ണുകളോടെ നോക്കിനിന്നു.
രാജാവിന്റെ യജ്ഞഭൂമിയില്‍ ഉഷസ്തി എത്തിച്ചേര്‍ന്നു. യജ്ഞകര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ ധാരാളം പേര്‍ സന്നിഹിതരായിട്ടുണ്ട്. വലിയ ഒരുക്കങ്ങള്‍ ചെയ്തിരിക്കുന്നു. വലിയ വലിയ യജ്ഞശാലകള്‍ , ഹേമകുണ്ഡങ്ങള്‍ , ദ്രവ്യസംഭരണശാലകള്‍ , അന്നദാനപ്പുരകള്‍ , വിശ്രമകേന്ദ്രങ്ങള്‍ , ആചാര്യന്മാരുടെ പര്‍ണ്ണശാലകള്‍ , സുരക്ഷാ ഭടന്മാര്‍ , പണ്ഡിതസഭകള്‍ തുടങ്ങിയ എല്ലാം സംഭരിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി മഹാപണ്ഡിതന്മാരും ആചാര്യന്മാരും അവരുടെ ശിഷ്യഗണങ്ങളും എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഉഷസ്തി അവിടെ ചെന്നു. യജ്ഞശാലയില്‍ ആചാര്യന്മാര്‍ക്ക് നമസ്ക്കരിക്കുവാനും സ്തുതിക്കുവാനുമുള്ള സ്ഥാനത്ത് ശാസ്ത്രവിധിപ്രകാരം സ്തുതിച്ചു. ആചാര്യവരണം നടക്കുന്നിടത്തേയ്ക്ക് ഉഷസ്തി ചെന്നു. യജ്ഞകര്‍മ്മത്തിന്റെ പ്രധാന ആചാര്യന്മാരായ ഋത്വിക്കുകളും യജമാനനായ രാജാവും അവിടെ സന്നിഹിതരായിരുന്നു.
ഉഷസ്തി ആദ്യം യാഗത്തെ സ്തുതിച്ചുകൊണ്ട് പാടി അതിനുശേഷം ഉദ്ഗാതാക്കളായ ആചാര്യന്മാരുടെ അടുക്കല്‍ ചെന്നിട്ട് ഉച്ചത്തിലും ഉറച്ചസ്വരത്തിലും കര്‍ശനമായി ഇങ്ങനെ പ്രഖ്യാപിച്ചു:
ഹേ പ്രസ്തോതാവേ! എല്ലാവരും കേട്ടുകൊള്‍വിന്‍ . പ്രസ്താവ ഭക്തിയില്‍ അനുഗതനായ യജ്ഞദേവതയെ അറിയാതെ നീ പ്രസ്താവനം ചെയ്യുകയാണെങ്കില്‍ നിന്റെ തല പൊട്ടിത്തെറിച്ച് നിലംപതിക്കും! ഇടിമുഴക്കം പോലെ ആ താക്കീത് യജ്ഞഭൂമിയില്‍ നിറഞ്ഞു. എല്ലാവരും ഞെട്ടിവിറച്ചു പോയി. യാഗശാലയാകമാനം കിടിലം കൊണ്ടു. എല്ലാവരും അവിടെ ഓടിക്കൂടി. ഭക്തജനങ്ങള്‍ക്ക് കൈകാലുകള്‍ വിറച്ചു.
എന്നിട്ട് ഉഷസ്തി യാതൊരു കൂസലുമില്ലാതെ ഉദ്ഗാതാവിന്റെ അടുത്തെത്തി. ഉറച്ചസ്വരത്തില്‍ അവിടെയും താക്കീത് നല്‍കി.
ഉദ്ഗാതാവേ, നീ കേട്ടാലും! ഉദ്ഗീഥാനുഗതനായ ദേവതയെ അറിയാതെ നീ ഉദ്ഗാനം ചെയ്യുകയാണെങ്കില്‍ നിന്റെ തലയും നിലംപതിക്കും!
ഇതേ പ്രകാരം തന്നെ ഉഷസ്തി പ്രതിഹര്‍ത്താവായിരിക്കുന്ന ഋത്വിക്കിനോടും പ്രഖ്യാപിച്ചു:
ഹേ പ്രതിഹര്‍ത്താവേ, പ്രതിഹാരത്തില്‍ അനുഗതനായ ദേവനെ അറിയാതെ നീ ഈ യജ്ഞത്തില്‍ പ്രതിഹരണം ചെയ്യുകയാണെങ്കില്‍ നിന്റെ തല താഴെ വീഴും!
ഇതുകേട്ട് യാഗത്തിന്റെ ആചാര്യന്മാര്‍ അവരുടെ കര്‍മ്മങ്ങളെ അനുഷ്ഠിക്കാതെ മൗനം അവലംബിച്ച് ഇരുന്നു. യജ്ഞകര്‍മ്മത്തിലെ ആചാര്യന്മാര്‍ക്ക് ശാപമേറ്റിരിക്കുകയാണ്. ഒരാള്‍ക്കല്ല പ്രധാന ഋത്വിക്കുകളായ മൂന്നുപേര്‍ക്കുമാണ് തല പൊട്ടിത്തെറിക്കുമെന്ന ഭീഷണിയും താക്കീതും മുന്നറിപ്പായി വന്നു ഭവിച്ചിരിക്കുന്നത്. ദുര്‍ന്നിമിത്തം തന്നെ. എല്ലാവരും വിഷണ്ണരായി ഇരിക്കുന്നതു കണ്ടപ്പോള്‍ യജ്ഞകര്‍മ്മത്തിന്റെ യജമാനന്‍ കുടിയായ രാജാവ് അവിടേയ്ക്കു വന്നു. അദ്ദേഹം ഉഷസ്തിയെ നമസ്ക്കരിച്ചുകൊണ്ട് വിനനയാന്വിതനായി അന്വേഷിച്ചു:
പുണ്യാത്മാവേ, ആകാശത്തുനിന്ന് വീണതു പോലെ ഇവിടെ പ്രത്യക്ഷപ്പെട്ട പൂജ്യനായ അങ്ങയെപ്പറ്റി ഞാന്‍ അറിയാനാഗ്രഹിക്കുന്നു. അങ്ങയുടെ തടസ്സവാദം യജ്ഞത്തിന് വിഘ്നം വരുത്തുമോ എന്ന് അടിയന്‍ ഭയപ്പെടുന്നു.
ഞാന്‍ ചക്രായണന്റെ പുത്രനായ ഉഷസ്തിയാണ്.
ആഗതന്‍ ഉഷസ്തിയാണെന്നറിഞ്ഞ് രാജാവ് അത്യാഹ്ലാദം പ്രകടിപ്പിച്ചു.
പൂജ്യപാദരേ! ഈ യജ്ഞകര്‍മ്മത്തിന്റെ സര്‍വ്വവിധത്തിലുള്ള ഋത്വിക്കുകള്‍ക്കും കര്‍മ്മങ്ങള്‍ക്കും പ്രധാന ആചാര്യനായിട്ടിരിക്കുവാന്‍ ഞാന്‍ അങ്ങയെ വളരെയധികം അന്വേഷിച്ചു. പക്ഷേ ഒരിടത്തും കണ്ടെത്താനായില്ല. അതുകൊണ്ട് നിശ്ചയിച്ച യജ്ഞം മുടങ്ങരുതെന്നു കരുതി ഞാന്‍ ലഭ്യമായ മറ്റു ഋത്വിക്കുകളെ സ്വീകരിക്കുകയാണുണ്ടായത്. ഇനി എന്റെ എല്ലാ യാഗകര്‍മ്മങ്ങള്‍ക്കും മുഖ്യാചാര്യനായി അങ്ങുതന്നെ ഇരിക്കണം. അങ്ങയെ ഞാന്‍ ഈ യാഗത്തിന്റെ പ്രധാന ആചാര്യനായി വരിക്കുന്നു.
രാജാവിന്റെ ആജ്ഞപ്രകാരം ആചാര്യവരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഉഷസ്തിയെ ശാസ്ത്രവിധി പ്രകാരം യജ്ഞകര്‍മ്മത്തിന്റെ മുഖ്യാചാര്യനായി രാജാവ് അഭിഷേകം ചെയ്തു. പൂര്‍ണ്ണകുംഭത്തോടും അര്‍ഘ്യപാദ്യാദികളോടും അദ്ദേഹത്തെ എതിരേറ്റു.
ഈ യജ്ഞകര്‍മ്മം അവിടുന്ന് മംഗളമായി നടത്തിത്തന്നാലും. രാജാവ് ഉഷസ്തിയെ സാഷ്ടാംഗം നമസ്ക്കരിച്ചു.
അങ്ങനെ തന്നെയാകട്ടെ. ഉഷസ്തി യാഗത്തിന്റെ ചുമതല ഏറ്റെടുത്തു.
ഓരോരോ കര്‍മ്മങ്ങള്‍ക്കും ആരെല്ലാം ചുമതല വഹിക്കണമെന്ന് ഇവരെ അങ്ങുതന്നെ നിശ്ചയിച്ചാലും. രാജാവ് നിര്‍ദ്ദേശിച്ചു.
യാഗശാലയില്‍ പ്രവേശിച്ചിട്ട് ഉഷസ്തി പറഞ്ഞു: എന്നാല്‍ കര്‍മ്മം തടയപ്പെട്ട ഇവര്‍ തന്നെ, എന്നാല്‍ പ്രസന്നരായി സ്വകര്‍മ്മങ്ങള്‍ അനുഷ്ഠിക്കട്ടെ. ആരെയും ഞാന്‍ മാറ്റി നിര്‍ത്തുകയോ എഴുന്നല്പിക്കുകയോ ചെയ്യുന്നില്ല. മുമ്പ് ഇവിടെ നിശ്ചയിച്ചു വച്ചിരിക്കുന്നതുപോലെ തന്നെ നടക്കട്ടെ. പക്ഷേ ഋത്വിക്കുകളെല്ലാം അവരുടെ സംശയങ്ങള്‍ എന്നില്‍ ചോദിച്ചറിഞ്ഞ് പരിഹരിക്കണം. ഇവരെത്തന്നെ ഋത്വിക്കുകളായി ഞാന്‍ ആജ്ഞാപിക്കുന്നു. രാജാവേ യജമാനനായ താങ്കള്‍ ഇവര്‍ക്കു കൊടുക്കുന്ന അത്രയും ധനം എനിക്കും തരിക.
പുജ്യപാദരേ, അങ്ങനെതന്നെയാകട്ടെ. രാജാവ് അംഗീകരിച്ചു.
ഉഷസ്തി ആചാര്യസ്ഥാനത്ത് വന്നിരുന്നപ്പോള്‍ രാജാവ് മറ്റ് ഋത്വിക്കുകളോട് അഭ്യര്‍ത്ഥിച്ചു:
പുജ്യരേ, നമ്മുടെ യജ്ഞകര്‍മ്മത്തിന്റെ വിവിധ ഋത്വിക്കുകളായിരിക്കുന്ന എല്ലാ ആചാര്യശ്രേഷ്ഠന്മാരും ഇതിന്റെ പരമാചാര്യനായിരിക്കുന്ന ഉഷസ്തിയാല്‍ ഉപദേശിക്കപ്പെടേണ്ടതാണ്. ശാസ്ത്രവിധിപിരകാരം ഏവരും അദ്ദേഹത്തെ ആചാര്യനായി വരിച്ചാലും.
അപ്പോള്‍ യജ്ഞകര്‍മ്മത്തില്‍ ഋത്വിക്കുകളായിരിക്കുന്ന ഓരോരുത്തരും ഉഷസ്തിയെ യഥാശാസ്ത്രം സമീപിച്ചു. യാഗത്തിന്റെ പ്രസ്തോതാവായിട്ടിരിക്കുന്ന ഋത്വിക്, ഉഷസ്തിയുടെ അടുക്കല്‍ വന്ന് നമസ്ക്കരിച്ചിട്ട് ചോദിച്ചു:
ഭഗവാന്‍ , അങ്ങ് എന്നോട് പറഞ്ഞല്ലോ, പ്രസ്താവാനുഗതനായ ദേവതയെ അറിയാതെ നീ പ്രസ്താവനം ചെയ്യുകയാണങ്കില്‍ നിന്റെ ശിരസ്സ് നിലാംപതിക്കുമെന്ന. മഹാനുഭാവ,പറഞ്ഞു തന്നാലും. ആരാണ് ആ ദേവത?
ആ ദേവത പ്രാണനാണ്.
എന്തുകൊണ്ട് ?
എന്തന്നാല്‍ ഈ സര്‍വ്വഭൂതങ്ങളും പ്രാണനിലാണ് പ്രവേശിക്കുന്നത്. ജീവന്മാരെല്ലാം പ്രാണനെ ആശ്രയിച്ചാണ് ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും. അതുകൊണ്ട് പ്രാണനാണ് യജ്ഞത്തിലെ പ്രസ്താവാനുഗതനായ ദേവത. ഈ രഹസ്യവും ആ ദേവതയെപ്പറ്റിയും അറിയാതെ നീ പ്രസ്താവനം ചെയ്തിരുന്നു എങ്കില്‍ തീര്‍ച്ചയായും എന്റെ വാക്കാല്‍ നിന്റെ ശിരസ്സ് നിലംപതിക്കുമായിരുന്നു! ഇനി ഭയം വേണ്ട. മംഗളമായി യാഗത്തിനിരിക്കുക.
അതിനുശേഷം ഉദ്ഗാതാവ് ഉഷസ്തിയുടെ സമീപത്തെത്തിയിട്ട് ചോദിച്ചു:
ഭഗവാന്‍ , അങ്ങ് പറഞ്ഞല്ലോ, ഉദ്ഗീഥാനുഗതനായ ദേവതയെ അറിയാതെ നീ ഉദ്ഗാനം ചെയ്യുകയാണെങ്കില്‍ നിന്റെ ശിരസ്സ് താഴെ വീണുപോകും എന്ന്. ആ ദേവത ആരാണ് ?
ആദിത്യനാണ് ആ ദേവത. എന്തെന്നാല്‍ ഇക്കാണുന്ന സര്‍വ്വഭൂതങ്ങളും ഉദിച്ച് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആദിത്യനെപ്പറ്റിയാണ് ഗാനം ചെയ്യുന്നത്. ഈ ആദിത്യന്‍ തന്നെയാണ് ഉദ്ഗീഥാനുഗതനായ ദേവത. ഇതു മനസ്സിലാക്കാതെ നീ ഉദ്ഗാനം ചെയ്തിരുന്നെങ്കില്‍ നിന്റെ മൂര്‍ദ്ധാവ് നിലംപതിക്കുമായിരുന്നു!
അനന്തരം യാഗത്തിന്റെ പ്രതിഹര്‍ത്താവായിരിക്കുന്ന ഋത്വിക്ക് ഉഷസ്തിയെ സമീപിച്ചു ചോദിച്ചു:
ഭഗവാന്‍ , അങ്ങ് എന്നോട് പറഞ്ഞുവല്ലോ, പ്രതിഹാരാനുഗതനായ ദേവതയെപ്പറ്റി അറിയാതെ യജ്ഞം ചെയ്താല്‍ നിന്റെ പൊട്ടിത്തെറിച്ച് താഴെവീഴുമെന്ന്. ആ ദേവത ആരാണെന്ന് എനിക്കു പറഞ്ഞുതന്നാലും.
അന്നമാണ് ആ ദേവത. പ്രപഞ്ചത്തിലെ സകല പ്രാണികളും അവനവനു കിട്ടുന്ന അന്നം വഴിയാണ് ജീവിക്കുന്നത്. അതുകൊണ്ട് യജ്ഞത്തില്‍ അന്നദേവതയാണ് അനുഗതനായിരിക്കുന്നത്. ഇത് അറിയാതെ മറ്റേതെങ്കിലും ദേവതയെ ഉദ്ദേശിച്ച് നീ ചെയ്തിരുന്നുവെങ്കില്‍ എന്റെ വാക്കിന്റെ ശക്തിയില്‍ നിന്റെ തല തകര്‍ന്ന് താഴെ വീഴുമായിരുന്നു.
ഉഷസ്തിയില്‍ നിന്ന് ഉപദേശങ്ങള്‍ വാങ്ങി ഋത്വിക്കുകള്‍ യജ്ഞം ആരംഭിച്ചു. ശാസ്ത്രവിധിയനുസരിച്ച് നടന്ന ആ യജ്ഞകര്‍മ്മത്തിന് ഉദ്ദിഷ്ടഫലം ലഭിച്ചു. യജമാനനായ രാജാവ് സന്തുഷ്ടനായി. അദ്ദേഹം ദാനധര്‍മ്മാദികള്‍ വളരെ ചെയ്തു. ധാരാളം ദക്ഷിണകള്‍ ഋത്വിക്കുകള്‍ക്കു നല്‍കി. ഏറ്റവും കൂടിയ ഒരു പങ്ക് ധനവും നല്ല പശുക്കളും വസ്ത്രങ്ങളും സ്വര്‍ണ്ണവും ഉഷസ്തിയ്ക്ക് ദക്ഷിണയായി ലഭിച്ചു. ആ രാജ്യത്തിലെ എല്ലാ യജ്ഞങ്ങള്‍ക്കും മുഖ്യാചാര്യനായിട്ടിരിക്കാനുള്ള പരമാധികാരവും ഉഷസ്തി നേടി. രാജഭൃത്യന്മാരോടൊപ്പം രഥവുമായിച്ചെന്ന് ഉഷസ്തി തന്റെ പത്നിയെക്കണ്ടു. അവള്‍ക്ക് വളരെ സന്തോഷമായി. ഉഷസ്തി യജ്ഞത്തിന് ഋത്വിക്കായിരിക്കുന്ന വിവരം അവള്‍ ഇതിനകം മനസ്സിലാക്കി. അദ്ദേഹത്തിന്റെ അറിവില്‍ അവള്‍ക്ക് അത്രയധികം വിശ്വാസമുണ്ടായിരുന്നു.
ഉഷസ്തിയ്ക്കും പത്നിക്കും സുഖമായി വസിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ രാജാവ് ചെയ്തുകൊടുത്തു.
ഓം തത് സത്
അവലംബം
ഛാന്ദോഗ്യോപനിഷത്ത്



Read More »